ആലപ്പുഴ: പക്ഷിപ്പനി തടയാൻ കള്ളിംഗിന് വിധേയമാക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം ക്രിസ്മമസ് കാലത്തും ലഭിക്കാത്തതിനെത്തുടർന്ന് താറാവ് കർഷകർ ദുരിതത്തിൽ. 2024ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിലായി കോഴിയും താറാവും കാടയും ഉൾപ്പെടെ ജില്ലയിൽ 3,52,851പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗം ബാധിച്ച് 1,23,640 പക്ഷികൾ ചത്തു. ഇതിന്റെ നഷ്ടപരിഹാരമായി 780 കർഷകർക്ക് 2.95 കോടി രൂപയാണ് കിട്ടാനുള്ളത്. നശിപ്പിച്ച മുട്ടയുടെ വില വേറെയും. മുട്ടയുടെ വില തിട്ടപ്പെടുത്തിവരുന്നതേയുള്ളു.

60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരമായി നൽകുന്നത്. വളർത്തുന്നതിനാവശ്യമായ തീറ്റയ്ക്കും വാക്‌സിനും വില കൂടിയതിനാൽ നഷ്ടപരിഹാരത്തുക 60 ദിവസം പ്രായമായ താറാവിന് 150 ഉം അതിന് മുകളിലുള്ളവയ്ക്ക് 300ഉം രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ഈസ്റ്റർ, ക്രിസ്മസ്, പുതുവത്സര വിപണി മുന്നിൽ കണ്ടാണ് താറാവുകളെ വളർത്തുന്നത്. ഏപ്രിൽ മുതൽ പക്ഷിപ്പനി വ്യാപകമായതോടെ നിലനിൽക്കുന്ന താറാവിന്റെ ഉത്പാദനവും വിപണവും സംബന്ധിച്ച നിരോധനം അടുത്ത വർഷത്തെ ഈസ്റ്റർ കച്ചവടത്തെയും ബാധിക്കും.

നഷ്ടപരിഹാരത്തുക വിതരണം സംബന്ധിച്ച് വ്യക്തമായ ഒരു അറിയിപ്പും മൃഗസംരക്ഷണ വകുപ്പിൽ നിന്ന് കർഷകർക്ക് ലഭിച്ചിട്ടില്ല.


ഫണ്ടില്ല, എന്നുകിട്ടുമെന്ന് ഉറപ്പില്ല

1.നഷ്ടപരിഹാരത്തിന്റെ 50 ശതമാനം വീതം സംസ്ഥാനവും കേന്ദ്രവുമാണ് വഹിക്കേണ്ടത്

2. കേന്ദ്രസർക്കാരിന്റെ വിഹിതമായ മൂന്ന് കോടി രൂപ ലഭിച്ചു കഴിഞ്ഞു

3.എന്നാൽ സംസ്ഥാന വിഹിതത്തിനുള്ള ഫണ്ട് ഇതുവരെയും അനുവദിച്ചിട്ടില്ല

4. കൊന്നൊടുക്കുന്ന എല്ലാ വിഭാഗം പക്ഷികൾക്കും നഷ്ടപരിഹാരം നൽകാൻ 2014ൽ തീരുമാനം. 2016വരെ അത് പാലിച്ചു

5.എന്നാൽ കോഴി, താറാവ്, മുട്ട എന്നിവയ്ക്ക് മാത്രമാണ് നിലവിൽ നഷ്ടപരിഹാരം നൽകുന്നത്

6.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കാട, ടർക്കി, ഗിനി, വാത്ത, പ്രാവ് തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നൽകുന്നില്ല

വളർത്തുപക്ഷികൾക്ക് നിരോധനം ഏർപെടുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർഷകർക്കായി പ്രഖ്യാപിച്ച പ്രത്യേകപാക്കേജ് നടപ്പാക്കണം. കേന്ദ്രവിഹിതം 3കോടി കിട്ടിയിട്ടും സംസ്ഥാനസർക്കാർ വിഹിതംചേർത്ത് നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്തത് കർഷകരോടുള്ള വെല്ലുവിളിയാണ്

- അഡ്വ. ബി.രാജശേഖരൻ, പ്രസിഡന്റ്, ഐക്യതാറാവ് കർഷകസംഘം

കള്ളിംഗ് നടത്തിയത്

ആകെ പക്ഷികൾ : 3,52,851

താറാവ്: 1,69,504

കോഴി: 99,​147

കാട: 2,07,840

നഷ്ടപരിഹാരം ലഭിക്കേണ്ടത്

കൊന്ന പക്ഷികൾക്ക് : 2.5കോടി

രോഗം ബാധിച്ച് ചത്ത പക്ഷികൾക്ക് : 45,84,000രൂപ