ആലപ്പുഴ: മുല്ലയ്ക്കലിന് പിന്നാലെ കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് കൂടി കൊടിയേറുകയും ക്രിസ്മസ് കൂടിയെത്തുകയും ചെയ്തതോടെ ആലപ്പുഴ നഗരത്തിൽ ആഘോഷപ്പൂരം. ക്രിസ് മസ് പരീക്ഷയ്ക്ക്ശേഷം സ്കൂളുകളും കോളേജുകളും പത്ത് ദിവസത്തെ അവധിയ്ക്ക് അടച്ചതോടെ ഉത്സവആഘോഷത്തിനായി ആളുകൾ സകുടുംബമെത്തിതുടങ്ങി. മുല്ലയ്ക്കൽ ചിറപ്പുത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുൻവശത്തുനിന്നും കോടതിപ്പാലം വരെയുള്ള റോഡിന്റെ ഇരുവശവും വ്യാപാര സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരും നിറഞ്ഞു. അന്യസംസ്ഥാനക്കാരുൾപ്പെടെയുള്ള വഴിവാണിഭങ്ങളും സജീവമായി. പ്രസിദ്ധമായ ചിറപ്പ് ഉത്സവം നാലാം ദിവസത്തിലേക്ക് കടന്നതോടെ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ ഭക്ത ജനത്തിരക്കേറി. കി‌ടങ്ങാംപറമ്പ്, മുല്ലയ്ക്കൽ ക്ഷേത്രങ്ങളിൽ നാടിന്റെ വിവധഭാഗങ്ങളിൽ നിന്നായി ഭക്തജന പ്രവാഹം വർദ്ധിച്ചിട്ടുണ്ട്.

ഉത്സവത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ വഴിയോരക്കച്ചവടവും സജീവമാണ്. ക്രിസ്മസ് അവധി കൂടി ആരംഭിച്ചതോടെ നഗരഹൃദയത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വഴിയോരക്കച്ചവടകേന്ദ്രങ്ങളിലും കടകളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കേറി.സീറോജംഗ്ഷൻ മുതൽ സ്റ്റാച്യൂവരെ വഴിയോരം അന്യ സംസ്ഥാനക്കാരായ കച്ചവടക്കാർ കൈയ്യടക്കികഴിഞ്ഞു. മാല, കളിപ്പാട്ടം, ചെരിപ്പ്, ബലൂൺ, ലേഡീസ് ബാഗുകൾ, കരകൗശല -അലങ്കാരവസ്തുക്കൾ , പലഹാരങ്ങൾ, പൊരി, കരിമ്പിൻ ജ്യൂസ് സ്റ്റാളുകളെന്നിവ നിരത്തിന്റെ രണ്ടുവശങ്ങളിലുമായി നിരന്നിട്ടുണ്ട്.

പോപ്പി ഗ്രൗണ്ടിലെ റൈഡുകളും സജീവമായി തുടങ്ങി. ഉത്സവവിപണിയ്ക്കൊപ്പം കടകളിൽ ക്രിസ്മ്മസുമായി ബന്ധപ്പെട്ട കച്ചവടവും ഉഷാറാണ്. കേക്ക്, വൈൻ എന്നിവയും ക്രിസ്മസ് സ്റ്റാറുകൾ, ക്രിസ്മസ് ട്രീ , പുൽക്കൂട് അലങ്കരിക്കുന്നതിനുള്ള അലങ്കാര വസ്തുക്കൾ എന്നിവയുടെ വിപണിയും സജീവമാണ്. തുണിക്കടകളിലും ബേക്കറികളിലുമെല്ലാം ക്രിസ്മസുമായി ബന്ധപ്പെട്ട കച്ചവടം പൊടിപൊടിക്കുകയാണ്.