
ചേർത്തല: വായ്പ തിരിച്ചടയ്ക്കണമെന്ന് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വീട്ടിലെത്തി ആവശ്യപ്പെട്ടതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി. സി.പി.എം നിയന്ത്രണത്തിലുള്ള എസ്.എൽപുരം സർവീസ് സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10ാം വാർഡ് കാരുവള്ളി സുധീറിന്റെ ഭാര്യ ആശയാണ് (45) 23ന് രാവിലെ 10.30ന് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ബാങ്കിൽ നിന്ന് ആശയുടെ ഭർത്താവ് 2010ൽ വീട് നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2021ൽ പലിശയടക്കം രണ്ടരലക്ഷം രൂപയ്ക്ക് വായ്പ പുതുക്കിവച്ചെങ്കിലും പിന്നീടും തിരിച്ചടവ് മുടങ്ങി. നിലവിൽ 2,13,000 രൂപ തിരിച്ചടയ്ക്കാനുണ്ട്. 23ന് ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടിശിക നിവാരണത്തിന്റെ ഭാഗമായി വീടുകളിൽ കയറുന്നതിനിടെ സുധീറിന്റെ വീട്ടീലും രാവിലെ 9.30ഓടെ എത്തി.
കെട്ടിട നിർമ്മാണ തൊഴിലാളിയായ സുധീർ ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആശയോട് ആവശ്യപ്പെട്ടശേഷം ബാങ്ക് അധികൃതർ മടങ്ങി. തുടർന്നാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ഭർതൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആശ. മക്കൾ: ആദിത്യൻ, അനഘ.
നടപടിയെടുക്കണം: കെ.സി
ബാങ്ക് അധികൃതരുടെ ഭീഷണിയെ തുടർന്നാണ് ആശ ആത്മഹത്യ ചെയ്തതെന്നും ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. എന്നാൽ, ബാങ്കിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു.
ജോലി സ്ഥിരപ്പെടുത്തിയില്ല; നഗരസഭാ സെക്രട്ടറിയുടെ ഓഫീസിൽകയറി പെട്രോളൊഴിച്ച് ജീവനക്കാരൻ
ആലപ്പുഴ: ജോലി സ്ഥിരപ്പെടുത്താത്തതിൽപ്രതിഷേധിച്ച് ജീവനക്കാരൻ ആലപ്പുഴ നഗരസഭാ സെക്രട്ടറി എ.എം.മുതാസിന്റെ ഓഫീസ് ക്യാബിനിൽ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. പതിനെട്ട് വർഷമായി ആലപ്പുഴ നഗരസഭയിൽ താത്കാലിക ജീവനക്കാരനായ ഷൈജനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. സെക്രട്ടറി ഓഫീസ് ക്യാബിനിൽ മറ്റ് ഉദ്യോഗസ്ഥരുമായി കരുതലും കൈത്താങ്ങും അദാലത്തുമായി ബന്ധപ്പെട്ട ഫയലുകളുടെ റിവ്യു മീറ്റിംഗ് നടത്തവേ ഷൈജൻ അതിക്രമിച്ച് കയറി കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ സ്വന്തം ശരീരത്തിലും ഓഫീസിലാകെയും തളിക്കുകയായിരുന്നു. സെക്രട്ടറിയുടെ ദേഹത്തും ഫയലുകളിലും ലാപ്ടോപ്പിലും പെട്രോൾ വീണു. സെക്രട്ടറി ഒഴികെയുള്ള ജീവനക്കാർ പുറത്തേക്ക് ഓടി. ലൈറ്ററെടുത്ത് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരെത്തി ഷൈജനെ കീഴ്പ്പെടുത്തി. തുടർന്ന് സൗത്ത് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
അടുത്തിടെയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച 82 പേരെയും മുമ്പ് ജോലി ചെയ്തിരുന്ന ഒരാളെയും നഗരസഭ സ്ഥിരപ്പെടുത്തിയത്. ഷൈജനെയടക്കം സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമാകാത്തതിലുളള അമർഷമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. ഷൈജൻ നിലവിൽ ആരോഗ്യ വിഭാഗത്തിന് കീഴിൽ ജെ.സി.ബി ഓപ്പറേറ്ററാണ്.