ആലപ്പുഴ: വേമ്പനാട്ടുകായലിലെ മത്സ്യത്തിനും ആറ്റുകൊഞ്ചിനും ഭാരവും രുചിയും കുറഞ്ഞതിന്റെ കാരണം കണ്ടെത്താനൊരുങ്ങി ഫിഷറീസ് വകുപ്പ്.

ഇതിനായി ഒരുകോടി രൂപയുടെ പഠന പദ്ധതിയാണ് അണിയറയിൽ തയ്യാറാകുന്നത്. മൂന്ന് വർഷത്തോളം നിരീക്ഷണവും പഠനവും ഇതിനായി വേണ്ടി വരും.എന്നാൽ ഇതിന് പണം അനുവദിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കഴിഞ്ഞ സെപ്തംബറിൽ വേമ്പനാട്ട് കായലിലെ 25 കേന്ദ്രങ്ങളിൽ എ ട്രീ ഏജൻസി നടത്തിയ പഠനത്തിലാണ് മത്സ്യത്തിന്റെ ഭാരവും രുചിയും കുറഞ്ഞത് കണ്ടെത്തിയത്. വേമ്പനാട്ടുകായലിലെ രാസമലിനീകരണമാണ് പ്രശ്നത്തിന് കാരണമെന്നും കണ്ടെത്തിയിരുന്നു.

കായൽ മലിനീകരണം തിരിച്ചടി

# ഫിഷറീസ് സർവകലാശാലയിലെ ഡീൻ പ്രൊഫ. സജീവൻ, ഡോ. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 120 അംഗ സംഘമാണ് പഠനം നടത്തിയത്

# 700മുതൽ 900ഗ്രാംവരെ ഭാരമുണ്ടായിരുന്ന കൊഞ്ചിന് ഇപ്പോൾ 350ഗ്രാം തൂക്കമാണെന്നാണ് പഠനം സംഘത്തിന്റെ കണ്ടെത്തൽ

# മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായ പാടശേഖരങ്ങളിലെ അമിത കീടനാശിനി പ്രയോഗം മത്സ്യസമ്പത്തും രുചിയും കുറയാൻ കാരണമായി

# ഹൗസ് ബോട്ടുകളിലേയും റിസോർട്ടുകളിലേയും പുറന്തള്ളുന്ന മാലിന്യങ്ങളും മത്സ്യസമ്പത്തിന് ഭീഷണിയാണ്

# സംസ്ഥാനത്ത് കൂടുതൽ പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്. ഇവിടത്തെ മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ട്

# 300ൽ അധികം ഇനത്തിൽപെട്ട മത്സ്യങ്ങൾ ഉണ്ടായിരുന്ന വേമ്പനാട്ട് കായലിൽ ഇപ്പോൾ പകുതി പോലുമില്ല.