hhj

ഹരിപ്പാട്: ചിരപുരാതനവും പ്രസിദ്ധവുമായ കോലം എഴുന്നള്ളത്തിനെ വരവേൽക്കാനൊരുങ്ങി ‌കാഞ്ഞൂർ ദേശം. കാഞ്ഞൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ദ്റാവിഡസംസ്കാരത്തിന്റെ ബാക്കിപത്രമായ കോലം എഴുന്നള്ളത്തെന്ന അനുഷ്ഠാനം അരങ്ങേറുന്നത്.

കാഞ്ഞൂർ പ്രദേശത്ത് നിന്ന് ദൂരസ്ഥലങ്ങളിൽനിന്നുമായി അറുനൂറിലധികം കോലങ്ങളാണ് ഉത്സവ സമാപനത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തുന്നത്. കാളീപ്രീതിക്കായാണ് കോലം തുള്ളലെന്നാണ് വിശ്വാസം. കാളീസങ്കല്പത്തിലധിഷ്ഠിതമായ ഭൈരവിക്കോലം ശൈവസങ്കല്പാർത്ഥമുള്ള കാലമാടൻ കോലം പ്രധാനകോലമായ പഞ്ചകോലം പക്ഷി, യക്ഷി, ഗന്ധർവൻ, പ്രജ എന്നീ കുട്ടിക്കോലങ്ങളും ഉൾക്കൊള്ളുന്നതാണ് കോലം എഴുന്നള്ളത്ത് . കവുങ്ങിൻപാള ചെത്തി കവുങ്ങിൻ ചട്ടത്തിൽ കുരുത്തോല ഈർക്കിൽ കൊണ്ട് നെയ്തുപിടിപ്പിച്ച ശേഷമാണ് കോലമെഴുത്ത്. പച്ച മഞ്ഞൾ, ചുണ്ണാമ്പും മഞ്ഞളും കലർത്തിയുണ്ടാക്കുന്ന ചുവപ്പ്, ചിരട്ടക്കരി എന്നിവയാണ് ചായങ്ങൾ.

ഗണക സമുദായത്തിൽപ്പെട്ടവരാണ് കോലം എഴുതുന്നത്. പന്തത്തിന്റെയും ചൂട്ടുക​റ്റകളുടെയും വെട്ടത്തിൽ താലപ്പൊലി അകമ്പടിയിൽ ചെണ്ട മേളത്തോടെയാണ് കോലങ്ങൾ ക്ഷേത്രത്തിലേക്ക് തുള്ളിപ്പോകുന്നത്. കോലമെടുക്കുന്നവർ ആചാരപ്രകാരം എട്ടു ദിവസം ചുവട് പരിശീലിക്കണം. ഇത്തവണത്തെ ചുവട് പരിശീലനം ആരംഭിച്ചു. ചെണ്ടയുടെ താളത്തിലാണ് ചുവട് വയ്ക്കുന്നത്. ക്ഷേത്രസന്നിധിയിലെത്തി പ്രദക്ഷിണം നടത്തി കോലം സമർപ്പിക്കും. വഴിപാടുകാരുടെ വീട്ടിൽനിന്ന് കാൽനടയായാണ് കോലം ദേവീ സന്നിധിയിലെത്തിക്കുന്നത്. വഴിപാടുകാരും അനുഗമിക്കും. ജനുവരി 3,4 തീയതികളിലാണ് ഇത്തവണ കോലം എഴുന്നള്ളത്ത്. കാഞ്ഞൂരിന് പുറമേ പള്ളിപ്പാട്, വീയപുരം, കരുവാ​റ്റ, ഹരിപ്പാട് , മുതുകുളം,കായംകുളം എന്നിവിടങ്ങളിൽനിന്നും കോലങ്ങളെത്തും. പൂപ്പടയോടെയാണ് ഉത്സവച്ചടങ്ങുകൾ സമാപിക്കുന്നത്. അഞ്ചാം ഉത്സവദിവസമായ ഇന്ന് പാട്ടുകൊട്ട്, വൈകിട്ട് 5 ന് തിരുവാതിര. 8.30 ന് നൃത്തനൃത്യങ്ങൾ. നാളെ ഉച്ചയ്ക്ക് 2.30 ന് ഗാനമേള ,സേവ, 8.30 ന് നൃത്തസന്ധ്യ. ജനുവരി 2 ന് , പാട്ടുകൊട്ട്, കൈകൊട്ടിക്കളി. ജനുവരി 3 ന് ഉച്ചയ്ക് 2.30 ന് ഗാനമേള, സേവ , കേളികൊട്ട്. ജനുവരി 4 ന് ശിങ്കാരിമേളം, ഉച്ചയ്ക്ക് 1 ന് കുട്ട എഴുന്നള്ളത്ത്, രാത്രി 8.30 ന് കോലം വരവ്, രാത്രി 9 ന് ഭജൻസ് , എതിരേല്പും, പുപ്പടയും.5ന് ഉത്സവമായ രാവിലെ 5 ന്അഷ്ടാഭിഷേകം, പൊട്ടു കൊട്ട് ,സേവ, രാത്രി 9.30 ന് കോലം വരവ് ,രാത്രി 9.30 ന് ഭക്തിഗാനതരംഗിണി രാത്രി 2 ന് എതിരേല്ലും, പുപ്പടയും.