d

ന്യൂഡൽഹി: അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറും പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടൽ തുടരവേ രാജ്യസഭ ഇന്നലെയും സ്‌തംഭിച്ചു. ബഹളങ്ങൾക്കിടയിലും പ്രവർത്തിച്ച ലോക്‌സഭ,​ ദുരന്ത നിവാരണ ഭേദഗതി ബിൽ പാസാക്കി. അലഹബാദ് ഹൈക്കോടതി ജഡ്‌ജ് ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയം അദ്ധ്യക്ഷൻ ധൻകർ തള്ളിയതോടെയാണ് രാജ്യസഭയിൽ ബഹളം തുടങ്ങിയത്. കോൺഗ്രസ് അംഗം രേണുകാ ചൗധരി നൽകിയ നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. അദ്ധ്യക്ഷൻ ഭരണപക്ഷത്തിന് വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം തുടങ്ങി. തുടർന്ന് സഭാ നേതാവ് ജെ.പി. നദ്ദ അദ്ധ്യക്ഷനെ പിന്തുണച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും സംസാരിച്ചു. കോൺഗ്രസിനെതിരെ സോറോസ് ബന്ധം ആവർത്തിച്ചതോടെ പ്രതിപക്ഷം പ്രകോപിതരായി. ബഹളം മൂർച്ഛിച്ചപ്പോൾ രണ്ടു മണിവരെ നിറുത്തിവച്ചു.വീണ്ടും ചേർന്നപ്പോഴും ബഹളം ആവർത്തിച്ചതോടെ സഭ പിരിഞ്ഞു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പദവി ദുരുപയോഗം ചെയ്‌ത് പ്രതിപക്ഷത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ പ്രത്യേക അവകാശ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും പരിഗണിച്ചില്ല.

അദ്ധ്യക്ഷനെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചിയർ ലീഡർ എന്ന് കളിയാക്കി. അദ്ധ്യക്ഷനെ കളിയാക്കി മിമിക്രി കാണിച്ചത് രാഹുൽ ഗാന്ധി വീഡിയോ എടുത്തു. ഇത് സഭയ്‌ക്ക് കളങ്കം.

-ജെ.പി. നദ്ദ

കേന്ദ്രമന്ത്രി,​ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ

അദ്ധ്യക്ഷൻ സ്കൂൾ ഹെഡ്മാസ്റ്ററെപ്പോലെ പ്രവർത്തിക്കുന്നു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കുന്നില്ല.

-മല്ലികാർജ്ജുൻ ഖാർഗെ

സോറോസ് ആവർത്തിച്ച്

ലോക്‌സഭയിൽ ശൂന്യവേളയിൽ തമിഴ്നാട്ടിൽ നിന്നുള്ള ജോതിമണി അദാനിയുടെ പേര് പരാമർശിച്ചത് സഭയിൽ ഇല്ലാത്ത ആളെന്ന് പറഞ്ഞ് രേഖയിൽ നിന്ന് നീക്കം ചെയ്‌തത് പ്രതിപക്ഷം എതിർത്തു. കഴിഞ്ഞ ദിവസം മന്ത്രി പിയൂഷ് ഗോയൽ സോറോസിന്റെ പേര് പറഞ്ഞത് നീക്കം ചെയ്യാതിരുന്നതിനെ കെ.സി. വേണുഗോപാൽ ചോദ്യം ചെയ്‌തു. തുടർന്നുള്ള ബഹളത്തിൽ സഭ തടസപ്പെട്ടു. പിന്നീട് സമ്മേളിച്ചപ്പോൾ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ സോണിയാ ഗാന്ധി-സോറോസ് ഫൗണ്ടേഷൻ ബന്ധം ആരോപിച്ചത് വീണ്ടും ബഹളത്തിനിടയാക്കി.

ദുരന്ത നിവാരണ ബിൽ ചർച്ചയിൽ കേരളത്തിൽ നിന്ന് ശശി തരൂരിന് പുറമെ എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, കെ. രാധാകൃഷ്ണൻ ,ബെന്നി ബഹനാൻ തുടങ്ങിയവരും സംസാരിച്ചു.