
ന്യൂഡൽഹി : മൂന്നുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെ ഡൽഹിയിലെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് ഊഷ്മള സ്വീകരണം. കേന്ദ്രമന്ത്രി ഡോ.എൽ. മുരുഗൻ അദ്ദേഹത്തെ സ്വീകരിച്ചു. ശ്രീലങ്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ സഹമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോയും അടങ്ങുന്ന ഉന്നതസംഘവും ദിസനായകെയെ അനുഗമിക്കുന്നുണ്ട്. ഡിസംബർ 17വരെയുള്ള സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ധന-എൽ.പി.ജി വിതരണം, ഊർജ്ജ ഉത്പാദനവും പ്രസരണവും, ആരാധനാലയങ്ങളുടെ സൗരോർജ്ജ വൈദ്യുതീകരണം, കണക്ടിവിറ്റി, ആരോഗ്യം, ക്ഷീര വികസനം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ സഹകരണവും പങ്കാളിത്തവും ചർച്ചയാകും.
ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ഇന്നലെ ട്വീറ്റ് ചെയ്തു. കൊളംബൊ സന്ദർശനത്തിനിടെ അനുര കുമാര ദിസനായകെയെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) അധികാരമേറ്രതിനു പിന്നാലെയാണ് എസ്.ജയശങ്കർ സന്ദർശനം നടത്തിയത്.