
ന്യൂഡൽഹി : പ്രക്ഷോഭം തുടരുന്ന കർഷകർക്ക് മുന്നിൽ വാതിൽ എപ്പോഴും തുറന്നു കിടക്കുമെന്നും നേരിട്ടോ പ്രതിനിധികൾ മുഖേനയോ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി. പഞ്ചാബ് - ഹരിയാന അതിർത്തിയിൽ സമരം തുടരുന്ന കർഷകർ, കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുമായി ചർച്ചയ്‌ക്കില്ലെന്ന് നിലപാടെടുത്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കർഷകരുടെ ശബ്‌ദം അധികൃതരുടെ ശ്രദ്ധയിലെത്തുമെന്നത് ഉറപ്പാക്കും. അതേസമയം, നവംബർ 26 മുതൽ അനിശ്ചിത കാല നിരാഹാര സമരം തുടരുന്ന 70കാരനായ കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിയിൽ കോടതി ആശങ്ക രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആരോഗ്യം പഞ്ചാബ് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് നിരീക്ഷിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ദല്ലേവാൾ നിസഹകരിക്കുകയാണെന്നും പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിംഗ് അറിയിച്ചു. സമരം നടത്താൻ ആരോഗ്യം വേണ്ടേയെന്ന് കോടതി ചോദിച്ചു. അരുതാത്തത് സംഭവിച്ചാൽ സർക്കാരിന് നേരെയാകും കുറ്റപ്പെടുത്തൽ. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നത് പരിഗണിക്കണം. ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിന് നിർദ്ദേശം നൽകി. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
 കർഷക ആത്മഹത്യ, ട്രെയിൻ തടയൽ സമരം
ശംഭു ബോർഡറിൽ വിഷം കഴിച്ച 57 വയസുള്ള കർഷകൻ ഇന്നലെ മരിച്ചു. ഡിസംബർ 14നാണ് ലുധിയാന സ്വദേശി രൻജോധ് സിംഗ് വിഷം കഴിച്ചത്. ജഗ്ജീത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിയിൽ ദുഃഖിതനായിരുന്നുവെന്ന് കർഷകർ മൊഴി നൽകി. അതേസമയം, പഞ്ചാബിലെ വിവിധയിടങ്ങിൽ കർഷകർ ഇന്നലെ മൂന്നു മണിക്കൂർ ട്രെയിൻ തടയൽ സമരം നടത്തി. ഉച്ചയ്‌ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു സമരം.