a

മമതാ ബാനർജിയുമായി മമതയും ആനന്ദവും കലർന്ന ബന്ധമാണ്. മുഖ്യമന്ത്രിയും ഗവർണറുമായി എല്ലാ കാര്യത്തിലും ഒത്തുപോകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. അവിടെ ഞങ്ങൾ അത് ബാലൻസ് ചെയ്യാറുമുണ്ട്.... പശ്ചിമ ബംഗാൾ ഗവർണർ പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന സി.വി. ആനന്ദബോസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:

? രണ്ടു വർഷത്തെ ഗവർണർ പദവി വിലയിരുത്തുമ്പോൾ എന്തു തോന്നുന്നു.

 സന്തുഷ്ടനും സംതൃപ്തനുമാണ് ‍ഞാൻ. പുതിയ അനുഭവങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളും വെല്ലുവിളികളുമുണ്ട്. പ്രതിബന്ധങ്ങളെ പ്രോത്സാഹനങ്ങളാക്കി മാറ്റാൻ പഠിച്ചു. ബംഗാൾ ജനങ്ങൾ നൽകിയ പിന്തുണയും ഊർജ്ജവും അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ കരുത്തുനൽകി.

? മമത - ഗവർണർ ബന്ധത്തിൽ മഞ്ഞ് ഉരുകുകയാണോ.

 മുഖ്യമന്ത്രി മമതാ ബാനർജിയുമായി എന്നും മമതയും ആനന്ദവും കലർന്ന ബന്ധമാണ്. താത്കാലികമായ കാർമേഘങ്ങളുണ്ടായത് രാഷ്ട്രീയമായാണ്. ഇനി പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മമതയിൽ നിന്ന് അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ഭരണം ഭംഗിയായി കൊണ്ടുപോകാൻ ശ്രമിച്ചെന്നേയുള്ളൂ. ആരോടും പകയും വിദ്വേഷവുമില്ല. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ ആറ് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്ന് (തിങ്കൾ) ബംഗാൾ നിയമസഭയിൽ ഹാജരാകും. സ്പീക്കറും മുഖ്യമന്ത്രിയും ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ എല്ലാ കാര്യത്തിലും ഒത്തുപോകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. അതുണ്ടായിട്ടുമുണ്ട്. ഞങ്ങൾ അത് ബാലൻസ് ചെയ്യാറുമുണ്ട്.

? ആർ.ജി. കാർ ആശുപത്രി വിവാദത്തിലെ അന്വേഷണത്തിൽ തൃപ്തനാണോ.

അവിടെ ആർ.ജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലും സി.ബി.ഐ അന്വേഷണത്തിലും ഇരിക്കുന്നതുകൊണ്ട് പ്രതികരിക്കുന്നില്ല. എങ്കിലും കേസ് കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന നിലപാടിൽ മാറ്റമില്ല.

? സന്ദേശ് ഖലി അക്രമങ്ങൾ കൈകാര്യം ചെയ്തതെങ്ങനെ.

 ഗവർണർ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സന്ദേശ് ഖലി. ഗുണ്ടാരാജ് നടമാടിയിരുന്ന ഗ്രാമത്തിൽ സ്ത്രീകളും പെൺകുഞ്ഞുങ്ങളും നിരന്തരം പീഡനത്തിനിരയായി. അവിടെ കണ്ട കാഴ്ചകൾ ദയനീയമായിരുന്നു. സ്ത്രീകൾ റോഡിലിരുന്ന് വിലപിക്കുന്ന കാഴ്ചകൾ. അക്രമികളെ നേരിടണമെന്നും ഗവർണർ ഒപ്പമുണ്ടെന്നും വാക്കുനൽകിയപ്പോൾ അവർ കരുത്തോടെ ഗുണ്ടകളെ തുരത്തി. ഗുണ്ടാ നേതാവിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യേണ്ടിവന്നു. സന്ദേശ് ഖലി ഒരു വലിയ വിമോചന പ്രസ്ഥാനമായി മാറിയെന്നതാണ് യാഥാർത്ഥ്യം.

? ബംഗാളികൾ തൊഴിൽതേടി അലയുന്നത്...

 അത് ബംഗൾ ഭരിച്ച സർക്കാരുകളുടെ നയവൈകല്യങ്ങൾ കാരണമാണ്. നാട്ടിൽത്തന്നെ അവർക്ക് തൊഴിൽസാദ്ധ്യതകൾ സൃഷ്ടിക്കാനുള്ള നടപടികളാണ് വേണ്ടത്. ഇക്കാര്യം സൂചിപ്പിച്ച് ഒരു വർഷം മുമ്പ് സംസ്ഥാന സർക്കാരിന് സമഗ്രമായ ശുപാർശ സമർപ്പിച്ചിരുന്നു. അതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ലക്ഷക്കണക്കിന് ബംഗാളികൾ തൊഴിൽ ചെയ്യുന്ന കേരളത്തിൽ അവർക്കായി ബംഗാൾ സർക്കാരിന്റെ സംവിധാനങ്ങൾ ഒരുക്കുന്ന കാര്യങ്ങളും നിർദ്ദേശങ്ങളിലുണ്ട്. ഏറെയും ഉടനെ നടപ്പാക്കേണ്ടതാണ്. നടപടികൾ ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷ.

? ബംഗ്ളാദേശിലെ സംഭവ വികാസങ്ങൾ പശ്ചിമ ബംഗാളിനെ എങ്ങിനെ ബാധിക്കും.

 രാജ്യത്തിന്റെ വിദേശകാര്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഗവർണർ എന്ന നിലയിൽ പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനർജി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പറയുന്നില്ല. ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനങ്ങളുണ്ടായാൽ ഇടപെടും.

? ബംഗാളികളും മലയാളികളും തമ്മിലുള്ള സാമ്യം...

 സാംസ്കാരികവും കലാപരവുമായി ഉന്നത നിലവാരം പുലർത്തുന്ന ജനതയാണ് ബംഗാളികൾ. അവർക്കും മലയാളികൾക്കും പലകാര്യങ്ങളിലും ചേർച്ചയുണ്ട്. സംസ്കാരവുമായി ഇഴുകിച്ചേർന്നാണ് അവരുടെ ജീവിതം. ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഭാരതം ചിന്തിക്കുമെന്ന് ഗോപാൽ കൃഷ്ണ ഗോഖലെ പറഞ്ഞത് ശരിയാണ്. അക്ഷരത്തിനു വേണ്ടി വിപ്ളവം നടത്തിയവരാണ് മലയാളികൾ. രണ്ടു തവണ കേരളത്തിൽ ബംഗാൾ കലോത്സവം നടത്തിയത് അതുകൊണ്ടാണ്. കേരള കലോത്സവം ബംഗാളിൽ നടത്താനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. സാംസ്കാരികമായ മഴവിൽപ്പാലം പണിയുകയാണ് ലക്ഷ്യം. രാജ്ഭവൻ പ്രസ് സെക്രട്ടറിയും തിരവനന്തപുരം സ്വദേശിയുമായ അജിത്ത് വെണ്ണിയൂരിനാണ് സംഘാടന ചുമതല.

? 'കലാക്രാന്തി"യെക്കുറിച്ച്

 സൈന്യമോ സമ്പത്തോ അല്ല ഒരു രാജ്യത്തിന്റെ യഥാർത്ഥശക്തി, 'മൃദുലശക്തി"യെന്നു പറയുന്ന കല, സംസ്കാരം, പൈതൃകം എന്നിവയാണ്. ഇക്കാര്യത്തിൽ ഇന്ത്യയാണ് ലോകത്തെ സൂപ്പർ പവർ. അത് പൂർണമായും ഉപയോഗിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. അത് ലോകത്തിനു മുന്നിൽ എങ്ങനെ വിന്യസിക്കാം, രാജ്യത്തെ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും എങ്ങനെ പ്രോത്സാഹിപ്പിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിന്റെ തുടർന്നാണ് കൊൽക്കത്ത കേന്ദ്രീകരിച്ച് ഈസ്റ്റ് സോൺ കൾച്ചറൽ സെന്റർ രൂപീകരിക്കപ്പെട്ടത്. എട്ട് കിഴക്കൻ സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാറും ഉൾപ്പെട്ടതാണ് 'കലാക്രാന്തി" എന്ന ഈ സംവിധാനം.

(അഭിമുഖത്തിന്റെ പൂർണരൂപത്തിന് ക്യു ആർ കോഡ് സ്‌കാൻ ചെയ്യുക)