കൊച്ചി: ലോകത്തിന് ആദ്ധ്യാത്മിക ബൗദ്ധിക പ്രകാശം പകർന്നു നൽകിയ ശങ്കരാചാര്യരെ അറിയാൻ വിമുഖത കാണിക്കുന്ന മലയാളി സ്വന്തം മന:സാക്ഷിയെയാണ് വഞ്ചിക്കുന്നതെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ശ്രീവിഷ്ണുമോഹൻ ഫൗണ്ടേഷൻ ചെന്നൈ, ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന 'അദ്വൈതത്തിന്റെ ജന്മഭൂവിൽ' എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാലടിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ശങ്കരാചാര്യരുടെ പേര് നൽകാൻ കെ. കരുണാകരൻ വിചാരിച്ചിട്ടുപോലും നടന്നില്ല. ആ പേര് നൽകിയാൽ അത് സമൂഹത്തിൽ അസ്ഥിരത ഉണ്ടാക്കുമെന്നും മതസൗഹാർദ്ദം തകരുമെന്നുമാണ് മാർക്സിസ്റ്റുകാരും കോൺഗ്രസുകാരും കരുതുന്നത്. സർവകലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കരുതുന്നത് ലോകത്തിലെ അവസാനവാക്ക് കാറൽമാർക്സ് പറഞ്ഞു കഴിഞ്ഞെന്നും ഇതിനപ്പുറം ആരും പോകേണ്ടെന്നുമാണ്.

ശങ്കരദർശനങ്ങൾ ലോകത്തിന്റെ സാംസ്‌കാരികതയ്ക്ക് അമൂല്യമായ ഘടകമാണെന്നും അദ്ദേഹം സ്ഥാപിച്ച നാല് പ്രസരണ കേന്ദ്രങ്ങളാണ് ഇന്ത്യയുടെ സാംസ്‌കാരികഐക്യം നിലനിറുത്തുന്നതെന്നും കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. പുസ്തകോത്സവത്തിന്റെ നാലാംദിനത്തിൽ നടന്ന ചടങ്ങുകൾ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. സനാതന ധർമ്മത്തിന്റെ മഹനീയതയെ ലോകത്തിന് പകർന്ന് നൽകുവാൻ ശ്രീശങ്കരനെന്ന പ്രഭാവമുള്ള വ്യക്തിത്വം മലയാളനാട്ടിൽ ജനിച്ചുവെന്നത് നമുക്ക് അഭിമാനിക്കേണ്ടതാണെന്നു തമ്പുരാട്ടി പറഞ്ഞു. പ്രൊഫ. ശ്രീകല എം. നായർ, സ്വാമി ശ്രീഹരിപ്രസാദ്, പ്രൊഫ. വി. രാമകൃഷ്ണഭട്ട് എന്നിവർ സംസാരിച്ചു.

വിവിധ പ്രബന്ധ വിഷയങ്ങളിലായി പ്രൊഫ പി.സി. മുരളീധരൻ, പ്രൊഫ.സി. നീലകണ്ഠൻ, പ്രൊഫ. നാരായണൻ നമ്പൂതിരി, പ്രൊഫ. കെ.പി. ശ്രീദേവി, പ്രൊഫ. എൻ.കെ. സുന്ദരേശൻ, പ്രൊഫ. കെ.എം. സംഗമേശൻ, പ്രൊഫ എസ്. ഷീബ, വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു.