തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തൃക്കേട്ട ദർശിച്ചും കാണിക്ക അർപ്പിച്ചും ഭഗവദ്സായൂജ്യം നേടാൻ ആയിരങ്ങളെത്തി. പതിനഞ്ച് ഗജവീരന്മാരോടൊപ്പം സ്വർണക്കോലത്തിലേറിയുള്ള പൂർണത്രയീശന്റെ തൃക്കേട്ട പുറപ്പാടിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

ദീപാരാധനയ്ക്കുശേഷം മൂന്ന് ഗജവീരന്മാരോടൊപ്പം ഭഗവാനെ വിളക്കിനെഴുന്നള്ളിച്ചു. തുടർന്ന് പതിനഞ്ചാനപ്പുറത്തുള്ള തൃക്കേട്ട പുറപ്പാടിൽ ചിറയ്ക്കൽ കാളിദാസൻ പൂർണത്രയീശന്റെ തിടമ്പേറ്റി. വലത്തേക്കൂട്ട് ഈരാറ്റുപേട്ട അയ്യപ്പനും ഇടത്തേക്കൂട്ട് പുതുപ്പള്ളി സാധുവും എഴുന്നള്ളിപ്പിന് അണിനിരന്നു. തുടർന്ന് ഭഗവദ്സന്നിധിയിൽ വലിയ മൂത്തതിന്റെ സാന്നിദ്ധ്യത്തിൽ മേനോക്കിയുടെ അനുവാദംവാങ്ങി കാണിക്ക അർപ്പിക്കുന്നതിനായി സ്വർണ്ണക്കുടം വച്ചു. കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് എം.കെ. സുദർശനൻ ആദ്യകാണിക്ക അർപ്പിച്ചു. തുടർന്ന് ദേവസ്വം അധികൃതർ കാണിക്ക അർപ്പിച്ചു. കാണിക്ക സമർപ്പണത്തിനായി രാത്രി വൈകിയും ഭക്തജനങ്ങളുടെ നീണ്ട നിരയാണ്. പുലർച്ചെവരെ കാണിക്ക സമർപ്പണം നടന്നു. കാണിക്ക അർപ്പിക്കുന്ന ചടങ്ങ് ആറാട്ടുവരെ നീണ്ടുനിൽക്കും. ഭഗവദ് സന്നിധിയിലെത്തി തൃക്കേട്ട തൊഴുത് കാണിക്ക അർപ്പണവും നടത്തിയാൽ സമ്പദ്സമൃദ്ധിയും സർവൈശ്വര്യങ്ങളും സദ്സന്താനസിദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.