കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുനമ്പത്തെത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കോൺഗ്രസ് നിയമസഭയിൽ എന്തുകൊണ്ട് മറിച്ച് നിലപാടെടുക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജും ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ.കെ. എസ്. ഷൈജുവും ആവശ്യപ്പെട്ടു. മുനമ്പം ജനതയോടും വഖഫ് ഭീകരത മൂലം പീഡനം അനുഭവിക്കുന്ന ആളുകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ പ്രകടിപ്പിക്കേണ്ടത് നിയമസഭയിലും പാർലമെന്റിലുമാണ്. ചർച്ചപോലും നടത്താതെ നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐകകണ്‌ഠ്യേന പാസാക്കിയവരാണ് മുനമ്പത്തെത്തി ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സംസ്ഥാന സർക്കാർ സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചത്. കമ്മിഷൻ എന്ത് കണ്ടെത്തിയാലും മുനമ്പം നിവാസികൾക്ക് നീതി കിട്ടില്ല. ഇടത് വലത് മുന്നണികൾക്ക് എതിരായി ഉയർന്നു വരുന്ന ജനവികാരത്തെ തണുപ്പിക്കാൻ കോൺഗ്രസും സി.പി.എമ്മും ചേർന്നുനടത്തുന്ന നാടകമാണിത്. നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കാൻ കോൺഗ്രസ് ആവശ്യപ്പെടുകയാണ് മുനമ്പം ജനതയോട് കാണിക്കേണ്ട മര്യാദയെന്നും ഇരുവരും പറഞ്ഞു.