കൊച്ചി: പരമ്പരാഗത ബേക്കറി ഇനങ്ങളായ ഇല അട, ചക്ക അട, പഴംപൊരി, സുഖിയൻ, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങൾക്ക് ഏർപ്പെടുത്തിയ 18% ജി.എസ്.ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ ബേക്ക്‌വൺ കേരള ബേക്കറി ഓണേഴ്‌സ് ഫോറം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ച് നിവേദനം നൽകി.
പരമ്പരാഗത ഭക്ഷ്യ ഇനങ്ങളുടെ 18% ജി.എസ്.ടി മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷ്യ സാധനങ്ങൾക്ക് ചുമത്തിയിട്ടുള്ളപോലെ 5% ആക്കി കുറക്കണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ഭീമമായ ജി.എസ്.ടി ഈടാക്കുന്നതിനാൽ ഇത്തരം പലഹാരങ്ങൾ ഹോട്ടലുകളിലും ബേക്കറികളിൽ നിന്നും കാലക്രമേണ ഇല്ലാതാകുമെന്നും സംഘം ചൂണ്ടിക്കാട്ടി. ബെന്നി ബഹനാൻ എം.പിയോടൊപ്പം ബേക്ക് വൺ കേരള ബേക്കറി ഓണേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് റോയൽ നൗഷാദ്, ജനറൽ സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ബിജു നവ്യ, വൈസ് പ്രസിഡന്റ് റഷീദ് ക്വാളിറ്റി, ചാർട്ടേർഡ് അക്കൗണ്ടന്റ് സീജോ ജോസ് തുടങ്ങിയവരാണ് മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയത്.