
കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് എത്രയോ രാഷ്ട്രീയ പാർട്ടികൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ സംസ്ഥാനത്തെ മുഖ്യധാരാ പാർട്ടികൾക്കിടയിലേക്ക് കൊടുങ്കാറ്റു പോലെ അവതരിച്ച ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്) കുറഞ്ഞ കാലംകൊണ്ട് രാഷ്ട്രീയ കേരളത്തിൽ ഉയർത്തിയ പ്രകമ്പനത്തിന്റെ അലയൊലികൾ ഇന്നും നിലനിൽക്കുന്നത് ആ പാർട്ടിയുടെ സാമൂഹ്യപ്രസക്തിയുടെ പ്രാധാന്യം കൊണ്ടാണ്.
സംഘടിത ന്യൂനപക്ഷ വോട്ടു ബാങ്കുകളിൽ കേന്ദ്രീകരിച്ച് വട്ടംചുറ്റിയിരുന്ന കേരള രാഷ്ട്രീയം കഴിഞ്ഞ പത്തുവർഷംകൊണ്ട് അടിമുടി മാറി. അതിന് വഴിയൊരുക്കിയത് ബി.ഡി.ജെ.എസിന്റെ രംഗപ്രവേശമായിരുന്നു. സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിന്റെ പരിണതിയായിരുന്നു ബി.ഡി.ജെ.എസിന്റെ പിറവി. സാമൂഹ്യമായ സമ്മർദങ്ങൾ ബി.ഡി.ജെ.എസിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയെന്നു പറഞ്ഞാലും തെറ്റാകില്ല. രാജ്യം ഭരിക്കുന്ന, നരേന്ദ്ര മോദി നേതൃത്വം വഹിക്കുന്ന, ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ.) ഘടകകക്ഷിയാകാൻ കിട്ടിയ അവസരമാണ് ബി.ഡി.ജെ.എസിന്റെ വളർച്ചയ്ക്ക് പ്രോത്സാഹനമായത്.
കേരളത്തിലെ അടിസ്ഥാന വർഗങ്ങളുടെയും അവഗണിക്കപ്പെട്ട സമൂഹങ്ങളുടെയും കൈകളിലെ ജ്വലിക്കുന്ന പന്തമായി ബി.ഡി.ജെ.എസ് മാറി. തങ്ങൾക്ക് കടന്നുചെല്ലാൻ സാധിക്കാതിരുന്ന മേഖലകളിൽ ബി.ഡി.ജെ.സിലൂടെ കരുത്തു നേടാൻ ബി.ജെ.പിക്കും കഴിഞ്ഞു. കേരള രാഷ്ട്രീയം അങ്ങനെ മൂന്നു മുന്നണികൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറി. വോട്ടുബാങ്ക് രാഷ്ട്രീയം കേരളത്തെ ഗ്രസിച്ച അർബുദമാണ്. അത് തിരിച്ചറിഞ്ഞിട്ടും അധികാരം നിലനിറുത്താൻ എന്ത് വിട്ടുവീഴ്ച ചെയ്തും അവരെ പുൽകുന്ന ഇടതു, വലത് പാർട്ടികളിൽ നിന്നുള്ള മോചനമാർഗമായി എൻ.ഡി.എ മുന്നണിയെ ജനം കാണാൻ തുടങ്ങിയത് ബി.ഡി.ജെ.എസ് മുന്നണിയുടെ ഭാഗമായതോടെയാണ്. വിവേചനങ്ങൾക്കെതിരെ നേരിൽ പോരാടാനുള്ള മാർഗം തേടിയിരുന്നവർക്ക് ബി.ഡി.ജെ.എസ് താങ്ങായി മാറി.
ബി.ജെ.പിക്ക് ബാലികേറാ മലയായിരുന്ന കേരള നിയമസഭയിൽ ആദ്യമായി എൻ.ഡി.എയുടെ സ്ഥാനാർത്ഥി ജയിച്ചു കയറി. നേമത്തു നിന്ന് 8671 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒ. രാജഗോപാൽ നിയമസഭയിലെത്തിയത് ചരിത്രം മാറ്റിയെഴുതി. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ മുന്നണി അവഗണിക്കാനാവാത്ത ശക്തിയായത് ബി.ഡി.ജെ.എസിന്റെ പങ്കാളിത്തംകൊണ്ടു കൂടിയാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിലും മികച്ച നേട്ടമാണ് മുന്നണി കൈവരിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ തൃശൂർ പിടിച്ചെടുത്തത് മറ്റൊരു ചരിത്രമായി. ആലപ്പുഴ, തിരുവനന്തപുരം, ആറ്റിങ്ങൽ തുടങ്ങിയ ലോക്സഭാ മണ്ഡലങ്ങളിലെ എൻ.ഡി.എയുടെ മുന്നേറ്റം ഇടതു - വലതു മുന്നണികളുടെ തായ്വേരിളക്കി. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതാൻ ബി.ഡി.ജെ.എസ് നിർണായക പങ്കു വഹിക്കുമെന്ന് ഉറപ്പ്.
കേരളത്തിന്റെ വികസനത്തിനു വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങളിലും ബി.ഡി.ജെ.എസ് രംഗത്തുണ്ടായിരുന്നു. കേന്ദ്ര സർക്കാരിനെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഭരണപക്ഷവും പ്രതിപക്ഷവും സംസ്ഥാനത്തിന് വേണ്ടുന്ന വികസനങ്ങൾ ചോദിച്ചു വാങ്ങുന്നതിൽ അലംഭാവം കാട്ടുകയാണ്. ഐ.ഐ.ടി, എയിംസ്, കാർഷിക സബ്സിഡികൾ, റോഡ് വികസന ഫണ്ട്, പരമ്പരാഗത വ്യവസായ പുനരുദ്ധാരണം, ആഴക്കടൽ മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങി കേരളത്തിന് വലിയ നിലയിൽ പ്രയോജനം ചെയ്യുന്നതും, വികസനത്തിന് ആക്കം കൂട്ടുന്നതുമായ നിരവധി പദ്ധതികളുമായി ബന്ധപ്പെട്ട് അതത് വകുപ്പിലെ കേന്ദ്ര മന്ത്രിമാരുമായി ബി.ഡി.ജെ.എസ് നേതൃത്വം നിവേദനങ്ങൾ നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. മുനമ്പം വഖഫ് ഭൂമി പ്രശ്നം ഉൾപ്പടെയുള്ള കേരളത്തിലെ വഖഫ് നിയമ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ബി.ഡി.ജെ.എസ് മുന്നിലുണ്ടായിരുന്നു.
അസാദ്ധ്യമെന്ന് പതിറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞിരുന്ന പലതും സാദ്ധ്യമാണെന്നു തെളിയിക്കാൻ രണ്ടാം മോദി സർക്കാരിനു കഴിഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് ഇല്ലാതാക്കിയും മുസ്ളീം വനിതകളെ തുല്യാവകാശത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ആദ്യപടിയായി മുത്തലാക്ക് അവസാനിപ്പിച്ചതും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവും വിപ്ളവകരമായ സാമ്പത്തിക പരിഷ്കാരങ്ങളും രാജ്യത്തിന് കരുത്തുറ്റ ഒരു നേതൃത്വത്തെയാണ് കാണിച്ചുതരുന്നത്. ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മദ്ധ്യവർഗത്തിന്റെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ആഗ്രഹങ്ങൾ സഫലമാക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമാണ് ബി.ഡി.ജെ.എസ് എന്നു പറയാൻ ഓരോ പാർട്ടി പ്രവർത്തകനും അഭിമാനമുണ്ട്.
സത്യവും ധർമ്മവും മുറുകെപ്പിടിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ഭാരത് ധർമ്മ ജന സേന കേരള രാഷ്ട്രീയത്തിലെ നിർണായക ഘടകമായി മാറിയതിനു പിന്നിൽ മോദി പ്രഭാവവും എൻ.ഡി.എയുടെ കരുത്തുമുണ്ട്. കേരളത്തിലെ ഏതൊരു മണ്ഡലത്തിലും ജയപരാജയങ്ങൾ നിർണയിക്കാനുള്ള ശേഷി ബി.ഡി.ജെ.എസ് ആർജ്ജിച്ചത് സത്യസന്ധരായ, കഠിനാദ്ധ്വാനികളായ ആയിരക്കണക്കിന് സാധാരണ പ്രവർത്തകരുടെ വിയർപ്പിന്റെ പുണ്യം കൊണ്ടാണ്. അവരാണ് ബി.ഡി.ജെ.എസിന്റെ ജീവൻ.
ഇത്രയും കാലം അവഗണിക്കപ്പെട്ടു കിടന്ന ഇവരിൽ നിന്നുള്ള നൂറുകണക്കിന് വനിതകൾ ഉൾപ്പെടെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃപദവികളിലേക്കും കൊണ്ടുവരാനും പാർട്ടിക്കായി. കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കുകയാണ് ബി.ഡി.ജെ.എസിന്റെ ദൗത്യം. വോട്ടു കുത്താൻ മാത്രമല്ല, അധികാരത്തിൽ പങ്കാളിയാകാനും ഇവിടെ ആളുണ്ടെന്ന് തെളിയിക്കുകയും വേണം. അതിനുള്ള പോരാട്ടങ്ങളിലേക്ക് എല്ലാവർക്കും കടന്നുവരാം. പോരാടാം, നമുക്കൊന്നായി.