fish

തോപ്പുംപടി: മീൻ വലകളിൽ ഉപയോഗിക്കുന്ന വിഷാംശമുള്ള ഈയക്കട്ടികൾക്ക് ബദൽ സംവിധാനവുമായി കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ.സി.എ.ആർ- സിഫ്ട്. ഈയത്തിനു പകരം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് സിഫ്ട് നടത്തിവരുന്ന പരീക്ഷണങ്ങളാണ് വിജയിച്ചത്.

ചില രാജ്യങ്ങൾ ഈയം പിടിപ്പിച്ച വലകളും ചൂണ്ടകളും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബദൽ സംവിധാനങ്ങൾ ഇന്ത്യയിൽ നടപ്പാക്കാനുള്ള പദ്ധതികൾ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതിക്കായി സിഫ്ട് സമർപ്പിച്ചിട്ടുണ്ട്.

ഒരു പേഴ്സീൻ വലയിൽ ആയിരം കിലോയിലധികം ഈയം ഉപയോഗിക്കുന്നു. ട്രോൾ വലകളിൽ 70 കിലോവരെ ഈയം ഉപയോഗിക്കുന്നവരുണ്ട്. വലകൾ സമുദ്രത്തിനടിയിലൂടെ നിരന്തരം വലിക്കുമ്പോൾ ഏതാണ്ട് പകുതിയോളം ഈയം 6 മാസത്തിനുളിൽ തേയ്മാനം മൂലം നഷ്ട്ടപെട്ടുപോകുന്നതായി മത്സ്യതൊഴിലാളികൾ പറയുന്നു. ഈ മലിനീകരണം സമുദ്രജീവികളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുന്നതിന് മത്സ്യത്തൊഴിലാളി സംഘടനകൾ പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകിയിട്ടുണ്ട്.

സുസ്ഥിര മത്സ്യബന്ധന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള സിഫ്ടിന്റെ നൂതനമായ സമീപനം സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ചുവടുവയ്പ്പാണിതെന്നാണ് അധികാരികൾ പറയുന്നത്.

രാജ്യത്തിലെ മത്സ്യബന്ധന രീതികളെ ആഗോള പാരിസ്ഥിതിക നിലവാരവുമായി യോജിപ്പിക്കുകയും രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വിപണിയെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഡോ. എം പി രമേശൻ

ഫിഷിംഗ് ടെക്നോളജി വിഭാഗം മേധാവി

സിഫ്ട്