* പണിതീരാത്ത മുല്ലശേരി കനാൽ, ചോരുന്ന പി ആൻഡ് ടി ഫ്ലാറ്റ്:

കളക്ടർ പ്രത്യേകശ്രദ്ധ നൽകണം

കൊച്ചി: പണിതീരാത്ത മുല്ലശേരി കനാൽപദ്ധതിയും ചോർന്നൊലിക്കുന്ന പി ആൻഡ് ടി ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാ‌ർ സംവിധാനങ്ങളെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. സ‌ർക്കാർ സംവിധാനങ്ങൾ പിന്നാലെ നിന്നിട്ടും ഭരണനിർവഹണ സംവിധാനം സഹകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഈ പദ്ധതികളുടെ കാര്യത്തിൽ ജില്ലാ കളക്ടർ പ്രത്യേക ശ്രദ്ധപുലർത്തണമെന്നും രണ്ടാഴ്ചയ്ക്കം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. വി.ഐ.പികൾ താമസിക്കുന്നിടത്തു മാത്രമേ വികസനം നടപ്പാക്കൂവെന്നാണോ നിലപാടെന്നും കോടതി ചോദിച്ചു.

മാസങ്ങൾക്കകം പൂർത്തിയാക്കുമെന്ന് പറഞ്ഞ മുല്ലശേരി കനാൽ നവീകരണം വർഷങ്ങളായിട്ടും ഇഴയുകയാണ്. കാര്യമായൊന്നും നടക്കുന്നില്ല. എന്തുചെയ്യണമെന്ന കാര്യത്തിൽ എൻജിനിയർമാർക്ക് ധാരണയില്ല. പൈപ്പിടാനായി റോഡുകൾകൂടി കുത്തിപ്പൊളിച്ചതോടെ മേഖലയിലെ താമസക്കാർ ദുരിതത്തിലാണ്. കലുങ്കുകൾക്കടിയിലെ മാലിന്യം നീക്കി പുതുക്കിപ്പണിയാൻ റെയിൽവേയും ശ്രമിക്കുന്നില്ല. പ്ലാസ്റ്റിക് കുപ്പികളടക്കം വലിച്ചെറിയുന്നവരും ഉത്തരവാദിത്വം കാട്ടുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഡിസംബറിൽപ്പോലും കനത്തമഴയുണ്ടാകുന്നു. മുല്ലശേരി കനാലില്ലെങ്കിൽ കൊച്ചി മുങ്ങുമെന്ന് എല്ലാവരും ഓർമ്മിക്കണമെന്നും കോടതി പറഞ്ഞു.

പി ആൻഡ് ടി കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാൻ പൂതുതായി നിർമ്മിച്ച ഫ്ലാറ്റ് ചോർന്നൊലിക്കുന്നതിൽ കോടതി ജി.സി.ഡി.എയോട് വിശദീകരണം തേടി. മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോ‌ർട്ട് പ്രകാരം ചോർച്ച പരിഹരിക്കാനുള്ള ടെൻഡർ വിളിച്ചതായും ശനിയാഴ്ച ടെൻഡർ തുറക്കുമെന്നും അഭിഭാഷക അറിയിച്ചു. എന്നാൽ ഒന്നിനെക്കുറിച്ചും അധികൃതർക്ക് ധാരണയില്ലെന്ന് കോടതി വിമർശിച്ചു.