angamaly-police
ഷെയർ തട്ടിപ്പ് കേസിലെ പ്രതി സജീർ മുഹമ്മദ്

അങ്കമാലി: ഷെയർ ട്രേഡിംഗിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പതാക്കര കുന്നപ്പിള്ളി കുറവക്കുന്നേൽവീട്ടിൽ സജീർ മുഹമ്മദിനെയാണ് (21) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. കവരപ്പറമ്പ് സ്വദേശിക്കാണ് 8810000 രൂപ നഷ്ടമായത്. ഷെയർ ട്രേഡിംഗ്‌ കമ്പനിയുടെ പേരിൽ ഷെയറെടുത്ത് തരാമെന്ന് മെസേജ് വഴിയും മെസേജുകളിലെ ലിങ്ക് വഴിയും പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കഴിഞ്ഞ ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവിൽ പണം കൈപ്പറ്റുകയായിരുന്നു. തുടർന്ന് പണവും ബനഫിറ്റും നൽകാതെ കബളിപ്പിച്ചു. അറസ്റ്റിലായ യുവാവിന്റെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. കമ്മീഷൻ വ്യവസ്ഥയിലാണ് പണമിടപാട് നടത്തുന്നത്. ഇയാളുടെ സുഹൃത്തുക്കളും ഇതുപോലെ അക്കൗണ്ടുകൾ എടുത്തിട്ടുണ്ടെന്നും പിന്നിൽ വൻതട്ടിപ്പു സംഘം പ്രവർത്തിക്കുന്നുണ്ടെന്നുമാണ് സൂചന.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐമാരായ കെ. പ്രദീപ്കുമാർ, എം.എസ്. ബിജീഷ്, എസ്.സി.പി.ഒ എം.എസ്. അജിത്കുമാർ, സി.പി.ഒ മുഹമ്മദ് ഷറീഫ് എന്നിവരാണുള്ളത്.