
തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തിന്റെ ഏഴാം നാളായ വലിയവിളക്ക് ദിനത്തിൽ ആയിരക്കണക്കിന് നെയ് വിളക്കുകളിൽ നിന്നുയർന്ന ദീപപ്രഭയാൽ ക്ഷേത്രാങ്കണം പ്രഭാപൂരിതമായി. വൈകിട്ട് ക്ഷേത്രത്തിനു ചുറ്റുമുള്ള നെയ് വിളക്കുകളിലും ദീപസ്തംഭങ്ങളിലും ഭക്തജനങ്ങളുടെയും ക്ഷേത്ര ഭാരവാഹികളുടെയും നേതൃത്വത്തിൽ അഗ്നിപകർന്നു. തുടർന്ന് വിളക്കിനെഴുന്നള്ളിപ്പും പള്ളിവേട്ടയും നടന്നു.
ഇന്നലെ നടന്ന നടപ്പുരമേളം ആസ്വദിക്കുവാൻ വൻ തിരക്കായിരുന്നു. മദ്ദളപ്പറ്റ്, കുഴൽപറ്റ്, കൊമ്പുപറ്റ് എന്നിവയിൽനിന്ന് പതിഞ്ഞ കാലത്തിൽ തുടങ്ങിയ പഞ്ചാരിമേളം തിരുമുമ്പിലെ മേളവും കടന്ന് നടപ്പുര മേളത്തിലേയ്ക്ക് കൊട്ടിക്കയറിയപ്പോൾ ക്ഷേത്രവളപ്പ് മേളാസ്വാദകരെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.
* ഇന്ന് ആറാട്ട്
രാവിലെ ആറിന് ഭഗവാനെ പള്ളിയുണർത്തിയ ശേഷം പന്തീരടി അടക്കമുള്ള പൂജകൾക്കുശേഷം നടഅടയ്ക്കും. പിന്നീട് വൈകിട്ട് നടതുറന്ന് 3.30ന് ഭഗവാനെ കാഴ്ചശീവേലിക്ക് എഴുന്നള്ളിക്കും. 15 ഗജവീരൻമാരെ അണിനിരത്തി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെയാണ് കാഴ്ചശീവേലി. 5 ന് ഡോ. സായിപ്രസാദ്, സായിനന്ദൻ എന്നിവരുടെ വയലിൻദ്വയം, 6.30ന് ആറാട്ടുബലി, വിശേഷാൽ നാദസ്വരം, ഭരത്‌രാജിന്റെ സംഗീതക്കച്ചേരി. രാത്രി 7.30 ന് ഉത്സവക്കൊടിയിറക്കും. ഇരുത്തി പൂജയ്ക്കു ശേഷം പൂർണത്രയീശനെ ആറാട്ടിനെഴുന്നള്ളിക്കും. 8.30മുതൽ ചോറ്റാനിക്കര വിജയൻ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ മേജർസെറ്റ് പഞ്ചവാദ്യവുമുണ്ട്. 8ന് എസ്. കൃതികയുടെ സംഗീതക്കച്ചേരി, 9.30ന് എസ്.എൻ. രമേഷ്, ആർ. സൗമ്യ എന്നിവരുടെ വീണാദ്വയം, 11.30ന് ചക്കംകുളങ്ങര ശിവക്ഷേത്രക്കുളത്തിലാണ് ഭഗവാന്റെ ആറാട്ട്. പുലർച്ചെ ഒന്നിന് തിരിച്ചെഴുന്നള്ളിപ്പ്, കാണിക്കയിടൽ പ്രധാനം, 1.30ന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന പാണ്ടിമേളം, 3.30ന് കൊടിക്കൽപ്പറ, 3.45 ന് കൂട്ടി എഴുന്നള്ളിപ്പ്. കിഴക്കേഗോപുരം വഴിയാണ് ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കുക.