
കൊച്ചി: ഏലം വില മൂവായിരമെത്തിയതോടെ അനധികൃത ലേലവും വ്യാപകമാകുന്നു. കേരളത്തിലും തമിഴ്നാട്ടിലും അനധികൃത ഇ- ലേലം നടക്കുന്നുണ്ടെന്ന് സ്പൈസസ് ബോർഡ് തന്നെ സ്ഥിരീകരിച്ചു. അംഗീകൃത ലൈസൻസ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങൾ അനധികൃതമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബോർഡ് അറിയിച്ചു. ഏലത്തിന് വില ഉയരുമ്പോഴാണ് ഇത്തരം അനധികൃത ലേലവും റീ പൂളിംഗും മറ്റും വ്യാപകമാകുന്നത്. പടി പടിയായി ഉയർന്ന് ഏലം വില കഴിഞ്ഞയാഴ്ച മൂവായിരം കടന്നിരുന്നു.
ലൈസൻസ് നിർബന്ധം
ഏലം വ്യാപാരത്തിൽ സുതാര്യത ഉറപ്പാക്കാൻ 1987ലെ ഏലം നിയമം, 1986ലെ സ്പൈസസ് ബോർഡ് ആക്ട് എന്നിവ പ്രകാരം ലൈസൻസ് നേടിയവർക്കേ ലേലം നടത്താൻ കഴിയൂ. ലൈസൻസുള്ളവർക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ എന്നിവിടങ്ങളിലെ ഇ- ലേലത്തിലും മറ്റു സംസ്ഥാനങ്ങളിലെ ലേലത്തിലും പങ്കെടുക്കാമെന്ന് ബോർഡ് അറിയിച്ചു. ലേലം നടത്താൻ ലൈസൻസ് കരസ്ഥമാക്കിയവരുടെ വിവരങ്ങൾ സ്പൈസസ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (spicesboard.in) ലഭ്യമാണ്. മുൻ വർഷങ്ങളിലും ഇത്തരത്തിൽ വില ഉയർന്നപ്പോൾ അനധികൃത ലേലം വ്യാപകമാവുകയും സ്പൈസസ് ബോർഡ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
റീപൂളിംഗ് കള്ളക്കളി
കഴിഞ്ഞ ദിവസം പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ഇ- ലേലത്തിൽ വില്പനയ്ക്കായി 54233.9 കിലോ പതിച്ചതിൽ 51980.5 കിലോയും വിറ്റുപോയി. ഇതിൽ കൂടിയ വില 3238 രൂപയും ശരാശരി വില 2949 രൂപയുമാണ് കർഷകർക്ക് ലഭിച്ചത്.
വ്യാജ ലേലത്തിന് പുറമെ റീ പൂളിംഗും വ്യാപകമാണ്. കർഷകർ പതിക്കുന്ന ഏലം ലേല എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിച്ച് വീണ്ടും ലേലത്തിൽ പതിക്കുന്നതിനെയാണ് റീ പൂളിംഗ് എന്ന് പറയുന്നത്. ഇതുവഴി വില്പനയ്ക്ക് എത്തുന്ന ഏലത്തിന്റെ അളവ് ഉയർത്തി നിറുത്തി ദൗർലഭ്യം ഇല്ലെന്ന് വരുത്തിത്തീർക്കുകയും വില ഉയരാനുള്ള സാദ്ധ്യത തടയുകയുമാണ് തന്ത്രം. ഈ കള്ളക്കളിയിലൂടെ നേട്ടം ഉത്തരേന്ത്യൻ വ്യാപാരികൾക്കം ഏജൻസികൾക്കുമാണ്. ഓൺലൈൻ ലേലത്തിൽ വില എത്ര ഇടിഞ്ഞാലും ഉത്തരേന്ത്യൻ വിപണിയിൽ വില കാര്യമായി കുറയില്ല. എന്നാൽ ഇവിടെ വില ഉയരുന്നതിന് അനുസരിച്ച് അവിടെ ഉയരുകയും ചെയ്യും.