 
അങ്കമാലി: കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. കറുകുറ്റി കൊമേന്ത പടയാട്ടി വീട്ടിൽ സിജോ (ഊത്തപ്പൻ സിജോ 36 )യെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. കറുകുറ്റി ബാറിന് പിൻവശത്തുള്ള കെട്ടിടത്തിലാണ് നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞത്. പൊലീസ് അവിടെയെത്തിയപ്പോൾ പ്രതി ബാറിലേക്ക് ഓടിക്കയറി. ബാറിൽ വച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ ഒരു വനിതാ പൊലീസ് ഉൾപ്പടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, ഫോർട്ട് കൊച്ചി, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തിന് തടസം ചെയ്യൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഫെബ്രുവരിയിൽ അങ്കമാലിയിലെ ഒരു ലോഡ്ജിൽ അതിക്രമിച്ച് കയറി ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ജൂലൈയിൽ കറുകുറ്റിയിലെ ബാറിൽ ജോഫി എന്നയാളെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐമാരായ പ്രദീപകുമാർ, കെ.പി. വിജു, എം.എസ്. ബിജീഷ്, ബൈജുക്കുട്ടൻ, പി.ഒ. റെജി, എ.എസ്.ഐമാരായ ഫ്രാൻസിസ്, സജീഷ് കുമാർ, സീനിയർ സി.പി.ഒമാരായ അജിതാ തിലകൻ, സി.പി. ഷിഹാബ്, സിമിൽറാം, എം.എ. വിനോദ്, ജിബിൻ കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.