
കൊച്ചി: പാരമ്പര്യം കൈവിടാതെ, ട്രെൻഡിനൊപ്പം ചേർന്നു സഞ്ചരിക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ കമനീയ ശേഖരം കാണാനും വാങ്ങാനുമെത്തുന്നവരുടെ തിരക്കാണ് കലൂർ റെന ഇവന്റ് ഹബിൽ. നാഷണൽ ഡിസൈൻ സെന്റർ (എൻഡിസി) കേന്ദ്രസർക്കാരിന്റെ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ വികസന കമ്മീഷണറുമായി (കൈത്തറി) സഹകരിച്ച് സംഘടിപ്പിച്ച സ്പെഷ്യൽ ഹാൻഡ്‌ലൂം എക്സ്പോയിൽ പൈതൃകത്തിന്റെ വൈവിദ്ധ്യങ്ങൾ നിറഞ്ഞ പറവൂർ ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങൾക്കാണ് പ്രിയം കൂടുതൽ. ശ്രീകൃഷ്ണഗാഥ, കഥകളി, ചുമർചിത്ര പ്രിന്റുകൾ തുടങ്ങിയവയുള്ള വസ്ത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. ജില്ലയിലെ നാല് കൈത്തറി യൂണിറ്രുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ചെങ്ങമനാട് കൈത്തറി യൂണിറ്റും കൊല്ലം ജില്ലയിൽ നിന്നുള്ള സൂചിയും നൂലും ഉപയോഗിച്ച് തുണിയിൽ എംബ്രോയ്ഡറി ചെയ്യുന്ന ഭാഗ്യശ്രീ ഹാൻഡ്‌ലൂം യൂണിറ്റും മേളയിൽ സജീവമാണ്.
ഭഗൽപ്പുർ സിൽക്ക് മുതൽ പഷ്മിന ഷാൾ വരെ
രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാർ നെയ്തെടുത്ത കുർത്തികൾ, സെറ്റ് സാരികൾ, കോട്ടൻ സാരികൾ, ടോപ്പുകൾ, ചുരിദാർ ബോട്ടം സെറ്റ്, ഷാളുകൾ, എന്നിവയിലെ പുത്തൻ ട്രെൻഡുകൾ ലഭ്യമാണ്. സാരികളിലെ പ്രധാനികളായ ബീഹാറിൽ നിന്നുള്ള ഭഗൽപ്പുർ സിൽക്ക്, മദ്ധ്യപ്രദേശിലെ ചന്ദേരി, ഒഡിഷയിലെ ഇക്കത്, പശ്ചിമബംഗാളിലെ ജംദാനി, ശാന്തിപുർ സാരികളും വില്പനയിലുണ്ട്. ഉത്തർപ്രദേശിൽനിന്നും ഹരിയാനയിൽ നിന്നുമുള്ള സ്റ്റാളുകളിൽ ഹാൻഡ്പ്രിന്റ് കിടക്കവിരികൾ, കുർത്തി എന്നിവയുമുണ്ട്. കശ്മീരിൽ നിന്നുള്ള ആകർഷണം പഷ്മിന ഷാളുകളാണ്. മാല, കമ്മൽ, ചെയിൻ, ബാഗ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഒരുക്കുന്ന സംരംഭക കൂട്ടായ്മയും മേളയിൽ സജീവമാണ്.
ഓണത്തിന് മാത്രമല്ല, ക്രിസ്‌മസിനും കൈത്തറി എന്ന ട്രെൻഡ് കൊണ്ടുവരികയാണ് എക്സ്പോ. 70 സ്റ്റാളുകളുള്ള പ്രദർശനം 15ന് സമാപിക്കും. രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് സമയം. പ്രവേശനം സൗജന്യം.
വില
സെറ്റ് മുണ്ട് 500 മുതൽ 2000
സെറ്റ് സാരി 1000മുതൽ 8000
കുർത്തി 1000 മുതൽ1200
ഷർട്ട് 900 മുതൽ 1100