
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ കേസിൽ നൈജീരിയക്കാരി ഉൾപ്പെടെ രണ്ട് പേരെ എറണാകുളം അഡിഷണൽ സെഷൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. ഒന്നാം പ്രതി പെരിന്തൽമണ്ണ കക്കോത്ത് മുരളീധരൻ നായർക്ക് (66) 40 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും, നൈജീരിയക്കാരി ഇക്കാമാക്ക ഇമ്മാനുവേൽ ഒബിഡ (44)യ്‌ക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2022 ആഗസ്റ്റ് 21ന് സിംബാബ്‌വെയിലെ ഹരാരയിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിൽ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജിൽ നിന്നാണ് 18 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഇക്കാമാക്കയെക്കുറിച്ച് വിവരം ലഭിച്ചു.