കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആലപ്പുഴ തിരുവമ്പാടി സ്വദേശി എസ്. ഷറഫുദ്ദീനെ (40) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 12നായിരുന്നു സംഭവം. എറണാകുളം ലിസി ആശുപത്രിക്ക് സമീപം താമസിച്ചിരുന്ന കണ്ണൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെയാണ് അതേ മുറിയിൽ താമസിച്ചിരുന്ന സുഹൃത്തിന്റെ പണം മോഷ്ടിച്ചത് തടഞ്ഞതിലുള്ള വിരോധത്തിൽ പ്രതി കത്തികൊണ്ട് തുടയിലും കൈയിലും കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് ഷറഫുദ്ദീൻ പരിക്കേറ്റയാളുടെ 14,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കളമശേരി ബിവറേജസ് ഷോപ്പിനു സമീപത്തുവച്ച് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. ഷറഫുദ്ദീനെതിരെ വിവിധ ജില്ലകളിൽ മോഷണ, മയക്കുമരുന്ന് കേസുകളുണ്ട്.