ഇലഞ്ഞി: വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തിയിരുന്ന ആലപുരത്തെ വാകമരങ്ങൾ വെട്ടി മാറ്റി തുടങ്ങി. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി എടുത്താണ് മരങ്ങൾ മുറിച്ചു മാറ്റുന്നത്. അടിയന്തര കമ്മിറ്റി ചേർന്ന് പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് മരങ്ങൾ മുറിച്ചു മാറ്റുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും സ്കൂൾ ഗേറ്റിനോട് ചേർന്ന് നിൽക്കുന്ന മരം മുന്നിലുള്ള വെയ്റ്റിംഗ്ഷെഡ്ഡും മതിലും തകർത്ത് റോഡിലേക്ക് ചരിഞ്ഞു നിൽക്കുകയായിരുന്നു. കൂടാതെ മറ്റു രണ്ടു വാകമരങ്ങൾ സ്കൂൾ ഗ്രൗണ്ടിലേക്കാണ് ചരിഞ്ഞു നിന്നിരുന്നത്. മരങ്ങളുടെ വലിപ്പം മൂലം സ്കൂൾ മതിൽ നേരത്തെ ഇടിഞ്ഞു പോയിരുന്നു.
പല തവണ മുറിച്ചു മാറ്റുവാൻ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അപകടം ഉണ്ടാകാതെ മുൻകരുതലെടുത്ത് വേണ്ടപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് മരങ്ങൾ മുറിച്ചു മാറ്റുന്നതെന്ന് ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അറിയിച്ചു.
ജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റിയതിൽ സന്തോഷം ഉണ്ട്
ജയശ്രീ സനൽ
വാർഡ് മെമ്പർ