
കൊച്ചി: ഹരിതകർമ്മ സേനാംഗത്തെ ഇടിച്ചുതെറിപ്പിച്ച ശേഷം ആശുപത്രിയിൽ എത്തിക്കാതെ ഡ്രൈവർ കാറുമായി മുങ്ങി. 7ന് പുലർച്ചെ 3.20ന് എളമക്കര എൽ.എഫ്.സി റോഡിലാണ് സംഭവം. ഇടപ്പള്ളി പൊന്നിൻചിറ റോഡിൽ താമസിക്കുന്ന മാരിയപ്പന്റെ ഭാര്യ നിഷയ്‌ക്കാണ് (39) ഗുരുതര പരിക്കേറ്റത്. എളമക്കര സ്വദേശി സരൺ പ്രസാദാണ് കാർ ഓടിച്ചിരുന്നത്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
മാലിന്യം ശേഖരിക്കുന്ന ഉന്തുവണ്ടിയുമായി നിഷ റോഡിലൂടെ നടന്നുനീങ്ങവേ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. നിഷയുടെ ഇടതുകാലിന് പൊട്ടലും നടുവിന് ചതവുമുണ്ട്. ചികിത്സയ്‌ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണിവർ. വാഹനത്തിലുണ്ടായിരുന്നയാൾ ആശുപത്രിയിൽ പോകാമെന്ന് അറിയിച്ചെങ്കിലും പെട്ടെന്ന് കാറുമായി കടന്നുകളഞ്ഞതായി നിഷ പറഞ്ഞു.
ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്ന മാരിയപ്പനെത്തി മാലിന്യം ശേഖരിക്കുന്ന ഓട്ടോയിലാണ് നിഷയെ ആശുപത്രിയിലെത്തിച്ചത്. തെളിവുസഹിതം പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നും മൊഴി രേഖപ്പെടുത്തിയില്ലെന്നും നിഷ ആരോപിച്ചു. മാരിയപ്പന്റെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. കൊച്ചി കോർപ്പറേഷനിലെ ഹരിതകർമ്മ സേനാംഗങ്ങളാണ് ദമ്പതികൾ.