കൊച്ചി: അടിയന്തരാവസ്ഥയെക്കാൾ വലിയ അപ്രഖ്യാപിത പത്രമാരണ നിലപാട് നിലനിൽക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സത്യമെഴുതാൻ മാദ്ധ്യമപ്രവർത്തകർ ഭയപ്പെടേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ 56-ാംസ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയാണ് ഏറ്റവും വലിയ പത്രമാരണമെന്നാണ് പറയുന്നത്. ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലും മാദ്ധ്യമപ്രവർത്തകരെ തടയുന്ന സമീപനമാണുള്ളത്. സെക്രട്ടേറിയറ്റിൽ മാദ്ധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ല. കേന്ദ്രത്തിൽ 10 വർഷമായി പ്രധാനമന്ത്രി മാദ്ധ്യമങ്ങളെ കണ്ടിട്ടില്ല. ഒരക്ഷരം എഴുതിയാൽ പിറ്റേന്ന് ഇ.ഡി എത്തുന്നു. ഭീഷണികൾക്കിടയിലും സത്യാന്വേഷകരായി മാദ്ധ്യമപ്രവർത്തകർ മാറുന്നുവെന്നത് ആശ്വാസകരമാണ്. മാദ്ധ്യമപ്രവർത്തനത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നവരുമുണ്ട്. വാർത്തയുടെ ഉറവിടം ഏതാണെന്ന് സ്ഥിരീകരിക്കാൻപോലും അവർ ശ്രമിക്കുന്നില്ല. സ്വന്തം വിശ്വാസ്യത തകർക്കുന്ന മാദ്ധ്യമപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എം. ഷജിൽകുമാർ, ട്രഷറർ അഷ്‌റഫ് തൈവളപ്പ് എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, സി.ഐ.സി.സി ജയചന്ദ്രൻ, സജീവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.