 
അങ്കമാലി: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭവാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽനിന്ന് 5650000രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക്ക് നീലകാന്ത് ജാനിനെയാണ് (49) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്.
വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തട്ടിപ്പുസംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർദ്ധിക്കുമെന്നായിരുന്നു ഓഫർ. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നൽകി. പല അക്കൗണ്ടുകൾ വഴിയാണ് ഇവർ ലാഭമെന്ന പേരിൽ പണം നൽകുന്നത്. ഇങ്ങനെ തട്ടിപ്പുസംഘം നിക്ഷേപകന്റെ വിശ്വാസം ആർജ്ജിച്ചെടുക്കുന്നു. തുടർന്ന് കൂടുതൽ തുക കറുകുറ്റി സ്വദേശി നിക്ഷേപിച്ചു. നിക്ഷേപത്തുകയും കോടികളുടെ ലാഭവും ആപ്പിലെ ഡിസ്‌പ്ളേയിൽ കാണിച്ചുകൊണ്ടേയിരുന്നു. അത് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അതിന് ലക്ഷങ്ങൾ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പുമനസിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബയിൽ 4 കേസുകളുണ്ട്.
ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐ കെ.എ. വിൽസൻ, സീനിയർ സി.പി.ഒ എം.ആർ. മിഥുൻ, സി.പി.ഒ മുഹമ്മദ് ഷെറീഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.