കൊച്ചി: സംസ്ഥാന വനിതാ കമ്മിഷൻ സംഘടിപ്പിച്ച എറണാകുളം ജില്ലാതല മെഗാ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. അഞ്ചു കേസുകൾ പൊലീസ് റിപ്പോർട്ടിന് വിട്ടു. മൂന്നു പരാതികളിൽ തുടർകൗൺസലിംഗ് നൽകും. 117 പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്.
അദാലത്തിൽ അദ്ധ്യക്ഷ അഡ്വ. പി. സതീദേവിക്കൊപ്പം അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവരും പങ്കെടുത്തു. അഭിഭാഷകരായ സ്മിത ഗോപി, വി.എ. അമ്പിളി, കെ.ബി. രാജേഷ്, കൗൺസലർ ബി. പ്രമോദ് എന്നിവരും പങ്കെടുത്തു.

വിവാഹേതര ബന്ധങ്ങൾ കുടുംബബന്ധങ്ങൾ ശിഥിലമാകുന്നത് വർദ്ധിച്ചതായും കുട്ടികളെ അതു ബാധിക്കുന്നതായും പി. സതീദേവി അദാലത്തിനുശേഷം പറഞ്ഞു. ലിവിംഗ് ടുഗെതർ ബന്ധം വർദ്ധിക്കുന്നതിനൊപ്പം കുട്ടികൾക്ക് സംരക്ഷണം നൽകുന്നതു സംബന്ധിച്ച തർക്കങ്ങളും കൂടുകയാണ്.

തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് അൺ എയ്ഡഡ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഭ്യന്തര സമിതികൾ കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നത്. സി.സി ക്യാമറകളിലൂടെ അദ്ധ്യാപകരുടെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷിച്ച് അവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽചിലയിടങ്ങൾ പ്രവർത്തിക്കുന്നു. വനിതാ അദ്ധ്യാപകർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാൻ സ്‌കൂൾ മാനേജ്‌മെന്റുകളോട് കമ്മിഷൻ നിർദ്ദേശിച്ചു.

കുടുംബബന്ധങ്ങൾ നിലനിറുത്തേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താൻ ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് കമ്മിഷൻ പറഞ്ഞു.