
30 ലക്ഷം വിത്തുകൾ നിക്ഷേപിച്ചു
കൊച്ചി: അഷ്ടമുടിക്കായലിലെ പൂവൻ കക്കയുടെ ഉദ്പാദനം ഗണ്യമായി കുറയുന്നത് പരിഹരിക്കാൻ പുനരുജ്ജീവനപദ്ധതിക്ക് തുടക്കം. കായലിൽ 30 ലക്ഷം കക്ക വിത്തുകൾ നിക്ഷേപിച്ചു. കക്കയുടെ ഉദ്പാദനത്തിൽ സ്വഭാവിക പുനരുജ്ജീവനമാണ് ലക്ഷ്യം. സുസ്ഥിരമായ രീതിയിൽ കായലിൽ കക്കയുടെ ലഭ്യത പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രി മത്സ്യസമ്പദ യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) പദ്ധതി നടപ്പാക്കുന്നത്. വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ കൃത്രിമ പ്രജനനസാങ്കേതികവിദ്യയിലൂടെ ഉദ്പാദിപ്പിച്ച വിത്തുകളാണ് കായലിൽ രണ്ടിടത്തായി നിക്ഷേപിച്ചത്. മത്സ്യത്തൊഴിലാളികൾക്കും വിദേശ കയറ്റുമതിക്കും ഗുണകരമാകുന്നതാണ് പദ്ധതി. ഒരുവർഷം നീണ്ട ഗവേഷണത്തിലൂടെ പൂവൻ കക്കയുടെ വിത്തുദ്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം കേന്ദ്രം മേധാവി ഡോ.ബി. സന്തോഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ.എം.കെ. അനിൽ, ഡോ. ഇമെൽഡ ജോസഫ്, ജോയിന്റ് ഫിഷറീസ് ഡയറക്ടർ എച്ച്. സാലിം, ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടർ രമേഷ് ശശിധരൻ തുടങ്ങിയവർ വിത്ത് നിക്ഷേപിക്കുന്നതിന് നേതൃത്വം നൽകി.
 പൂവൻ കക്ക
സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യമുള്ള അഷ്ടമുടി കായലിലെ അമൂല്യ സമ്പത്താണ് കക്ക. കുറച്ചു വർഷങ്ങളായി ഉദ്പാദനം ഗണ്യമായി കുറഞ്ഞുവരികയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാണിത്.
പത്തിരട്ടി കുറവ്
സി.എം.എഫ്.ആർ.ഐയുടെ കണക്കുകൾ പ്രകാരം 1990കളൽ കക്കയുടെ വാർഷിക ലഭ്യത 10,000 ടണ്ണായിരുന്നു. മുൻവർഷം ആയിരം ടണ്ണിൽ താഴെയായി. പരിസ്ഥിതി മലിനീകരണം, തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ എന്നിവയാകാം കാരണങ്ങളെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
വിദേശത്ത് പ്രിയം
അന്താരാഷ്ട്ര വിപണികളിൽ ആവശ്യക്കാരേറെയുള്ളതിനാൽ മികച്ച കയറ്റുമതി സാദ്ധ്യതയുള്ളതാണ്. കല്ലുമ്മക്കായ വിത്തുദ്പാദനത്തിനുള്ള ഹാച്ചറി സംവിധാനവും സി.എം.എഫ്.ആർ.ഐ ആരംഭിച്ചു. സുസ്ഥിര മത്സ്യകൃഷി രീതികൾ വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുകയുമാണ് ഹാച്ചറിയുടെ ലക്ഷ്യം. കല്ലുമ്മക്കായ വിത്തുകൾ കർഷകർക്ക് കൈമാറി.
 നിക്ഷേപിച്ചത്
 കൊല്ലം ജില്ലയിലെ ബിഷപ്പ് തുരുത്ത്
 വളം അൻസിൽ തുരുത്ത്