kerala-bank
കേരള ബാങ്ക് ഭരണസമിതിഅംഗങ്ങൾ, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാർ, ജനറൽ മാനേജർമാർ എന്നിവർക്കായി എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കുന്ന ദ്വിദിന ശില്പശാല മുൻ ധനകാര്യമന്ത്രി ഡോ:ടി.എംതോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ എന്നിവർ സമീപം

കൊച്ചി​: കേരളത്തിന് മുന്നോട്ടുപോകാനുള്ള കരുത്താണ് കേരള ബാങ്ക് ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളെന്ന് മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിന്റെ വികസനത്തിന്റെ കേന്ദ്രബിന്ദുവെന്ന നിലയിൽ രൂപീകരിക്കപ്പെട്ട കേരള ബാങ്കിന് സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനം, കാർഷികസംരംഭക വികസനം എന്നീ മേഖലകളിലെല്ലാം മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാനാകും. കേരള ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാർ, ജനറൽ മാനേജർമാർ എന്നിവർക്കായി ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സമ്പാദ്യം സ്വീകരിക്കുകയും അത് മുഴുവനായി കേരളത്തിൽത്തന്നെ മുതൽമുടക്കുകയും ചെയ്യുന്ന ബാങ്കെന്ന നിലയിൽ താൻ ഉൾപ്പെടുന്ന മന്ത്രിസഭ രൂപംനൽകിയ കേരള ബാങ്കിന് കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകാനാകും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ അപ്പക്‌സ് ബാങ്കായ കേരള ബാങ്കിന് പശ്ചാത്തല സൗകര്യങ്ങൾ വികസിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സംരംഭങ്ങൾക്കെല്ലാം ആവശ്യമായ പണം ലഭ്യമാക്കുന്ന സംവിധാനമായി മാറാൻ കഴിയണം. ഇടനിലക്കാരുടെ പങ്കാളിത്തമില്ലാത്ത പുതിയ സംരംഭക മാതൃകയായ 'പ്ലാറ്റ്‌ഫോം കോ ഓപ്പറേറ്റീവ്‌സ്''കളുടെയും സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെയും വളർച്ചയ്ക്ക് പ്രത്യേക പദ്ധതികൾ തയ്യാറാക്കാനും കേരള ബാങ്കിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷനായി​. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.