ആലുവ: എടയാറിൽ റോഡിന് നടുക്ക് കലുങ്ക് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പെടുത്ത രണ്ട് മീറ്ററിലേറെ ആഴവും കമ്പികളും നിറഞ്ഞ കുഴി ബാരിക്കേഡ് സ്ഥാപിച്ച് മറയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം (കാക്കനാട്) എക്സിക്യുട്ടിവ് എജിനിയർ സ്ഥലം സന്ദർശിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അപകട സൂചന ബോർഡും സ്ഥാപിക്കണം. മാദ്ധ്യമവാർത്തകളെ തുടർന്നാണ് കേസെടുത്തത്. അഗ്നിശമനാ വിഭാഗവുമായി കൂടിയാലോചിച്ച് സ്ഥലത്ത് തെരുവു വിളക്കുകൾ സ്ഥാപിക്കണം. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം. ഒരു മാസത്തിനകം സ്വീകരിച്ച നടപടികളെകുറിച്ച് എക്സിക്യുട്ടീവ് എൻജിനിയർ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. റോഡ് സുരക്ഷാ കമ്മിഷണർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയറും റോഡ് സുരക്ഷാ കമ്മിഷണറും നിയോഗിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ ജനുവരി 23ന് രാവിലെ 10ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.