
കാലടി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചപ്പോൾ കേരളീയ നൃത്തമായ മോഹിനിയാട്ടം അവതരിപ്പിച്ച സന്തോഷത്തിലാണ് കാലടി ശ്രീ ശങ്കര സ്കൂൾ ഒഫ് ഡാൻസിലെ പൂർവ്വാദ്ധ്യാപിക കൂടിയായ അമ്പിളി. ശങ്കര ഡാൻസ് സ്കൂളിൽ 10 വർഷം പരിശീലനം നേടുകയും തുടർന്ന് 9 വർഷം അവിടെ അദ്ധ്യാപികയായും ജോലി ചെയ്തിരുന്നു അമ്പിളി. വിവാഹശേഷം കോഴിക്കോട് ഭാവയാമി സ്കൂൾ ഒഫ് ഡാൻസ് ആരംഭിച്ചു. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവ് രജീഷ്കുമാറിനോടൊപ്പമാണ് താമസിക്കുന്നത്. കുവൈറ്റിലും നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. കുവൈറ്റ് സിറ്റിയിൽ വച്ചാണ് അമ്പിളിക്കു പ്രധാനമന്ത്രിയുടെ മുൻപിൽ നൃത്തം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചത്. കഥകളിയും പഞ്ചവാദ്യവും വടക്കേ ഇന്ത്യൻ നൃത്ത രൂപങ്ങളും അരങ്ങേറി.
ഓരോ കലാകാരന്മാരേയും പ്രധാനമന്ത്രി വ്യക്തിപരമായി അഭിനന്ദിച്ചതായി അമ്പിളി പറഞ്ഞു. അച്ഛൻ കാലടിയിൽ സുഗന്ധ ഫ്ലവർ മാർട്ട് നടത്തിയിരുന്ന പരേതനായ എ.എൻ കുട്ടൻ, അമ്മ ലതാദേവി. മകൾ പാർവണ രജീഷ്, അമ്പിളിയുടെ കീഴിൽ നൃത്തം പഠിക്കുന്നു. ഇളയ മകൾ പ്രാർത്ഥന. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.