
കൊച്ചി: ഫയർ ആൻഡ് സേഫ്റ്റി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ അനുമതിയുണ്ടെങ്കിൽ ഫോർട്ടുകൊച്ചി വെളിയിലെ പാപ്പാഞ്ഞിക്ക് എന്തിനാണ് വിലക്കെന്ന് ഹൈക്കോടതി. 50 അടി ഉയരമുള്ള പാപ്പാഞ്ഞിയെ പൊളിച്ചുനീക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചത് പൊലീസ് ആക്ടിലെ ഏത് വകുപ്പുകൾ പ്രകാരമാണെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ ആരാഞ്ഞു. ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസിനും വെളിയിൽ പാപ്പാഞ്ഞി ഉയർത്തിയ ഗാല ഡി ഫോർട്ട് കൊച്ചി ക്ലബിനും നിർദ്ദേശം നൽകി. ഹർജി 27ന് വീണ്ടും പരിഗണിക്കും.
വെളിയിൽ പാപ്പാഞ്ഞി അഗ്നിക്കിരയാക്കുന്നത് പൊലീസ് തടയുന്നതിനെതിരെ ഗാല ഡി ഫോർട്ട് കൊച്ചി ക്ലബിന്റേതാണ് ഹർജി. ക്രിസ്മസിനോടനുബന്ധിച്ച് ഉയർത്തുന്ന പാപ്പാഞ്ഞിയെ പുതുവത്സര രാത്രിയിൽ അഗ്നിക്കിരയാക്കുന്നത് കൊച്ചിക്കാരുടെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കാർണിവൽ ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് 30 അടിയിലേറെ ഉയരമുണ്ടെന്നിരിക്കെ വെളിയിലെ പാപ്പാഞ്ഞിക്ക് പത്തടിയിലേറെ ഉയരമുണ്ടെന്ന ആരോപണം ന്യായമല്ലെന്നും ബോധിപ്പിച്ചു. ഹർജിക്കാർക്കായി അഭിഭാഷകരായ എം.പി. ശ്രീകൃഷ്ണൻ, എ. മുഹമ്മദ് മുസ്തഫ, വി.ആർ. ലക്ഷ്മി എന്നിവർ ഹാജരായി.
സുരക്ഷാ നടപടിയെന്ന് വിശദീകരണം
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണറാണ് നോട്ടീസ് നല്കിയത്. സുരക്ഷയ്ക്ക് ആയിരക്കണക്കിന് പൊലീസ് വേണമെന്നും ഇതിനു പുറമേ പാപ്പാഞ്ഞി സ്ഥാപിച്ചിടത്തും സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് നോട്ടീസിൽ പറയുന്നു. മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗാലാ ഡി കൊച്ചി പാപ്പാഞ്ഞിയെ നിർമ്മിച്ചത്. ഏഴ് ദിവസം മുമ്പാണ് ഇത് നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയത്. കഴിഞ്ഞ 40 വർഷമായി നടക്കുന്ന കൊച്ചിൻ കാർണിവലിന്റെ ഭാഗമായ പാപ്പാഞ്ഞിയെ കത്തിക്കൽ മാത്രം മതിയെന്നതാണ് പൊലീസ് നിലപാട്.
കോടതിയുടെ ചോദ്യങ്ങൾ
1. ഫോർട്ടുകൊച്ചി വെളിയിൽ പാപ്പാഞ്ഞിയെ ഉയർത്താൻ അനുമതി നൽകാമെങ്കിൽ അഗ്നിക്കിരയാക്കുന്നതിൽ എന്താണ് തടസം? എന്തെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളുണ്ടോ?. ഉണ്ടെങ്കിൽ വ്യക്തമാക്കണം.
2. ചട്ടങ്ങൾ ലംഘിച്ചെങ്കിൽ അക്കാര്യങ്ങളെല്ലാം വ്യക്തമാക്കണം.
കാർണിവൽ കമ്മിറ്റി പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയും വെളിയിലെ പാപ്പാഞ്ഞിയും തമ്മിലുള്ള അകലമെത്ര? രണ്ടു കിലോമീറ്ററോളം അകലമുണ്ടെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടോ.
3. സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചെങ്കിൽ എന്താണ് തടസം
പൊലീസിന്റെ വാദം
വിദേശികളും സ്വദേശികളും അടക്കം ലക്ഷക്കണക്കിന് ആളുകൾ പുതുവത്സരാഘോഷത്തിന് ഫോർട്ടുകൊച്ചിയിലെത്തും. ഇതിനായി സുരക്ഷ ഒരുക്കാൻ ആയിരത്തോളം പൊലീസിനെ വിന്യസിക്കണം. അതിനാൽ പരേഡ് മൈതാനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ വെളിയിൽ സ്വകാര്യ ക്ലബുകളുടെ നേതൃത്വത്തിലുള്ള പാപ്പാഞ്ഞി കത്തിക്കലിന് സുരക്ഷ ഒരുക്കുന്നതും ഗതാഗതം ക്രമീകരിക്കുന്നതും വെല്ലുവിളിയാകും.