
കൊച്ചി: 1997ൽ ബന്ധുക്കൾ ചേർന്ന് സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരട് നെട്ടൂർ തണ്ടാശേരി കോളനിയിലെ മഹേഷ് (52) അറസ്റ്റിലായി. ഇതേ കോളനിയിലെ കൗസല്യയെയാണ് മഹേഷും മൂന്നുപേരും ചേർന്ന് പാരകൊണ്ട് അടിച്ചു കൊന്നത്. കൗസല്യയും പ്രതികളും ബന്ധുക്കളാണ്. സംഭവത്തിൽ കൗസല്യയുടെ മകൾക്കും പരിക്കേറ്റിരുന്നു.
ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ മഹേഷ് പെരുമ്പാവൂർ ചെമ്പറക്കിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ഇപ്പോൾ പെയിന്റിംഗ് ജോലിക്കാരനാണ്. ദീർഘകാലമായി വാറണ്ടുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പൊലീസ് അന്വേഷണം ഉൗർജിതമാക്കിയപ്പോഴാണ് പ്രതി കുടുങ്ങിയത്.
പനങ്ങാട് എസ്.ഐ എം.എം. മുനീർ, സി.പി.ഒമാരായ പ്രശാന്ത്, അരുൺ രാജ്, സൈജു, ഉണ്ണികൃഷ്ണൻ എന്നിവരുടെ ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.