മുവാറ്റുപുഴ: മുതിർന്ന പൗരന്മാർക്കായി മുവാറ്റുപുഴ നഗരസഭയിൽ വയോജന സൗഹാർദ്ദ വിജ്ഞാന കേന്ദ്രം നിർമ്മിക്കാൻ തുക അനുവദിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്കായുള്ള തുക അനുവദിച്ചത്. പദ്ധതിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായി.
ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനുള്ള അവസരം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നതാണ് ഇത്തരം ഒരു ആശയം രൂപപ്പെടുന്നതിന് കാരണമായത്. സന്തോഷകരമായ വാർദ്ധക്യം എല്ലാവർക്കും അനുഭവിക്കാൻ കഴിയണം. എല്ലാ പ്രായമായ ആളുകളുടെയും പ്രവർത്തന ശേഷി മെച്ചപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിക്കണം. ഇതിന് മൂവാറ്റുപുഴ നൽകുന്ന മാതൃകയാകും വിജ്ഞാന കേന്ദ്രം പദ്ധതി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടമായി നിർമ്മിക്കുന്ന കെട്ടിടത്തിനാണ് ഇപ്പോൾ ഇപ്പോൾ തുക അനുവദിച്ചത്. മൂവാറ്റുപുഴ ലതാ പാർക്കിന് സമീപം പതിന്നാലാം വാർഡിലാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നഗരസഭ എൻജിനിയറിംഗ് വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തീകരിക്കും.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് വയോജനങ്ങൾക്കായി ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നത്. ആനന്ദപ്രദമായ വാർദ്ധക്യം എന്ന ആശയമാണ് പദ്ധതിയുടെ അടിസ്ഥാന ഘടകം
മാത്യു കുഴൽനാടൻ
എം.എൽ.എ
നികുതികൾ ഉൾപ്പെടെയുള്ള നിർമ്മാണ ചെലവ്
99.90 ലക്ഷം രൂപ
വയോജന സൗഹാർദ്ദ വിജ്ഞാന കേന്ദ്രം എന്നത് കൊണ്ട് ലക്ഷ്യമിടുന്നത് നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ വയോധികർക്ക് ഒത്തുചേരാനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനുമുള്ള ഇടം സൃഷ്ടിക്കൽ. പ്രായമായവരുടെ മാനസികവും ശാരീരികവുമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിജ്ഞാന കേന്ദ്രമായി ഇത് മാറും
ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത് 4,300 ചതുരശ്ര അടി ചുറ്റളവിലുള്ള കെട്ടിടം.
എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ഭിന്നശേഷി സൗഹാർദ്ദമായ കെട്ടിടമാണ് പദ്ധതിക്കായി വിഭാവനം ചെയ്യുന്നത്. കെട്ടിടത്തിന്റെ താഴെ പാർക്കിംഗ് സൗകര്യം ഉണ്ടാകും ആദ്യ നിലയിൽ അടുക്കള, ഭക്ഷണ ഹാൾ, വിശ്രമ മുറികൾ, ശുചിമുറികൾ, ലൈബ്രറി എന്നിവ ഉണ്ടാകും