kothamangalam
തട്ടേക്കാട് പക്ഷിസങ്കേത അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ജനപ്രതിനിധികളുമായി ചർച്ച നടത്തുന്നു

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം പ്രദേശം സന്ദർശിച്ചു. ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഡോക്ടർ രമൺ സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്‌പെക്ടർ ജനറൽ ആർ രഘുപ്രസാദ്, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ പ്രമോദ് ജി. കൃഷ്ണൻ, എൻ.ടി.സി.എ മെമ്പർ ഐ.എഫ്.എഫ് ഹരിണി വേണുഗോപാൽ, കോട്ടയം ടി ആൻഡ് സി.സി.എഫ് വൈൽഡ് ലൈഫ് ഐ.എഫ്.എസ് പി.പി. പ്രമോദ്, വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, പെരിയാർ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, പെരിയാർ ഈസ്റ്റ് ഡയറക്ടർ ഐ.എസ്. സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് തട്ടേക്കാട് സന്ദർശിച്ചത്.

തട്ടേക്കാട്ടെ ജനവാസ മേഖല ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയ്ഞ്ചിലെ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോട് ചേർക്കണമെന്ന സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയ്ക്ക്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദർശനം. ആന്റണി ജോൺ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി പൊട്ടയ്ക്കൽ, ഷീല രാജീവ്, ആലീസ് സിബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് പക്ഷി സങ്കേതത്തിനകത്ത് ഉൾപ്പെട്ടിട്ടുള്ള ജനവാസ മേഖലകൾ സംഘം സന്ദർശിച്ചു.