arun

മൂവാറ്റുപുഴ: വേദിയും അരങ്ങും ഒന്നായി. അർദ്ധവൃത്താകൃതിയിൽ അഞ്ച് വ്യത്യസ്ത പശ്ചാത്തലങ്ങൾ പ്രകാശ-ശബ്ദ വിന്യാസങ്ങളുടെ സഹായത്തോടെ സജ്ജീകരിച്ചു. തുറന്ന വേദിയിൽ അവതരിപ്പിച്ച വിശ്വ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകളുടെ നാടകം കാണികൾക്ക് പുത്തൻ അനുഭവമായി.

തുഴഞ്ഞ് പോകുന്ന വഞ്ചിയും കടവ് കടന്ന് നാട്ടുചന്തയിലേക്ക് വരുന്ന വിവാഹ ഘോഷയാത്രയും പ്രേക്ഷകരുടെ മനസിൽ ദൃശ്യവിരുന്നായി.

ചലച്ചിത്ര അക്കാഡമി അംഗം കൂടിയായ എൻ. അരുൺ സംവിധാനം ചെയ്ത നാടകത്തിന്റെ ആദ്യ അവതരണമാണ് മൂവാറ്റുപുഴ മുനിസിപ്പൽ പാർക്കിൽ നടന്നത്. ബഷീറിന്റെ കഥയ്ക്ക് നാടക ഭാഷ്യം നൽകിയത് എൽദോസ് യോഹന്നാനും കലാസംവിധാനം നിർവഹിച്ചത് ആർ. എൽ. വി. അജയും ആണ്. പരമ്പരാഗത ശൈലിയിൽ നിന്ന് മാറിയ അനുഭവമാണ് കാഴ്ചക്കാർക്കായി പങ്കുവച്ചത്.

നാടക, സിനിമ സംവിധായകനും ചലച്ചിത്ര അക്കാഡമി അംഗവുമായ മനോജ് കാന, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവർ ചേർന്ന് നാടകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മോഹൻദാസ് സൂര്യനാരായണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

 അരങ്ങിൽ ഇവർ

ഒറ്റക്കണ്ണൻ പോക്കറായി വി. ടി. രതീഷ്. മണ്ടൻ മുത്തപ്പയായി പ്രശാന്ത് തൃക്കളത്തൂർ. സൈനബയായി ശിശിര. എട്ടുകാലി മമ്മൂഞ്ഞായി കെ. ജെ. മാർട്ടിൻ. പൊൻകുരിശ് തോമയായി ആർ. എൽ. വി. അജയ്. ആനവാരി രാമൻ നായരായി അരുൺ കുമാർ എസ്. ഡ്രൈവർ പപ്പുണ്ണിയായി ജിനേഷ് ഗംഗാധരൻ. തൊരപ്പൻ അവറാനായി ബിബിൻ രാജ്. പാഷാണം ദാമുവായി അബു അലി. ചാണ്ടിയായി അൻഷാജ് തെനാലി. മാത്തൻ പൊലീസായി ബേസിൽ ടി. ജോൺ. ശങ്കു പൊലീസായി ബിബിൻ മാപ്പിള. കേശുവായി ഹാരിസ് കൃഷ്ണ. നാണപ്പനായി സുമേഷ് എം. എസ്. ബഷീറായി അനിൽ എം. എസ്.