
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 15വർഷംതടവും 35000രൂപ പിഴയും ശിക്ഷവിധിച്ച് മൂവാറ്റുപുഴ
പോക്സോ കോടതി. പിറവം മുളക്കുളം ചേന്നാട്ട്കുഴിയിൽ സാലു തങ്കച്ചനെയാണ് (35) ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
2019 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇവർ ഒളിച്ചോടാൻ തീരുമാനിച്ചു. യുവാവിന്റെ ആവശ്യപ്രകാരം പെൺകുട്ടി എറണാകുളം മറൈൻഡ്രൈവിൽ എത്തിയെങ്കിലും തിരിച്ച് പിറവത്തിന് വരാൻ യുവാവ് ആവശ്യപ്പെട്ടു. ഇവിടെ എത്തിയ പെൺകുട്ടിയുമായി യുവാവ് വീട്ടിലെത്തിയെങ്കിലും വീട്ടിൽ കയറ്റാൻ ബന്ധുക്കൾ തയ്യാറായില്ല. തുടർന്ന് വല്യമ്മയുടെ വീട്ടിലേക്ക് പോയി. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പിറവം പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന് കാണിച്ച് വീട്ടുകാർ ഒരു മാസത്തിനുശേഷം വീണ്ടും പരാതി നൽകി. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിറവം സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന കെ.എസ്. ജയൻ, എസ്.ഐ. വി.ഡി. റജിരാജ്, കെ.വി. ബിനി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി.