
കൊച്ചി: എറണാകുളത്തെ മെഗാനൃത്തസന്ധ്യയ്‌ക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. വെന്റിലേറ്ററിൽ കഴിയുന്ന ഉമ ഇന്നലെ രാവിലെ കണ്ണുതുറന്നു, ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിച്ചു. മക്കളെ തിരിച്ചറിഞ്ഞു. കൈകാലുകൾ ചലിപ്പിച്ചു.
അതേസമയം, സുരക്ഷയില്ലാതെ വേദി നിർമ്മിച്ചതിന് സംഘാടകർക്കെതിരെ ഇന്നലെ ജാമ്യമില്ലാവകുപ്പുകൾ കൂടി ചുമത്തി. നരഹത്യാശ്രമത്തിനാണ് (ബി.എൻ.എസ് 110) പുതിയ കേസ്.
നട്ടെല്ലിന്റെയും തലയുടെയും പരിക്കിനുള്ള ചികിത്സ ഫലം കണ്ടുതുടങ്ങിയെന്ന് റിനൈ മെഡ്സിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. രക്തം കെട്ടിയ ശ്വാസകോശത്തിന്റെ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്. രക്തം മുഴുവൻ നീക്കാൻ കഴിഞ്ഞിട്ടില്ല. ശ്വാസകോശം മെച്ചപ്പെടും വരെ വെന്റിലേറ്ററിൽ തുടരണം. ഇന്നലെ രാവിലെ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആശുപത്രിയിലെത്തിയിരുന്നു.
29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗവിഷൻ സംഘടിപ്പിച്ച മെഗാ നൃത്തസന്ധ്യയ്ക്കിടെ ഉമ വേദിയിൽ നിന്ന് വീണത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടിയിരുന്നില്ല.
സംഘാടകർ കീഴടങ്ങണം: ഹൈക്കോടതി
മൃദംഗവിഷൻ മാനേജിംഗ് ഡയറക്ടർ വയനാട് മേപ്പാടി മലയിൽ എം. നിഘോഷ്‌കുമാർ (40), ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്. ജനീഷ് (45) എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ഇവർ നാളെ ഉച്ചയ്ക്ക് രണ്ടിനകം പൊലീസിൽ കീഴടങ്ങാൻ നിർദേശിച്ചു.
നേരത്തേ അറസ്റ്റിലായ മൃദംഗ വിഷൻ സി.ഇ.ഒ ഷെമീർ അബ്ദുൾ റഹീം, ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഒരുക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവരെ ജാമ്യത്തിൽ വിട്ടു. ഇവർക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയതായി ആക്ഷേപമുയർന്നതിനെ തുടർന്നാണ് ഇന്നലെ ശക്തമായ വകുപ്പുകൾ ചേർത്തത്.
ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം
നടി ദിവ്യ ഉണ്ണിയെയും നടൻ സിജോയ് വർഗീസിനെയും ചോദ്യം ചെയ്യുമെന്നും മൃദംഗവിഷനുമായി ഇരുവർക്കുമുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പരിപാടിയുടെ സാമ്പത്തിക സ്രോതസ്, പണപ്പിരിവ് എന്നിവയും അന്വേഷണ പരിധിയിലുണ്ട്. നൃത്ത അദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
390 രൂപയുടെ സാരി വിറ്റത് 1,600 രൂപയ്ക്ക്
മൃദംഗ വിഷൻ 1600 രൂപ ഈടാക്കി നർത്തകിമാർക്ക് നൽകിയ സാരിയുടെ യഥാർത്ഥ വില വെറും 390 രൂപ! കല്യാൺ സിൽക്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണിതുള്ളത്. നൃത്ത പരിപാടിക്ക് 12,500 സാരികൾക്ക് ഓർഡർ നൽകിയിരുന്നു. സാരി ഒന്നിന് 390 രൂപയാണ് ഈടാക്കിയത്. വാണിജ്യ ഇടപാട് എന്നതിനപ്പുറം പരിപാടിയിൽ നേരിട്ട് ഒരു പങ്കാളിത്തവും ഇല്ലെന്ന് കല്യാൺ പറയുന്നു. രജിസ്ട്രേഷനായി സംഘാടകർ 1500 മുതൽ 5000 രൂപ വരെ ഈടാക്കിയിരുന്നു. പ്രവേശന ഫീസായി ആളൊന്നിന് 149 രൂപയും വാങ്ങി.
സംഘാടകരെ മന്ത്രി സംരക്ഷിക്കുന്നു: വി.ഡി. സതീശൻ
കലൂർ സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചയുണ്ടായില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണം സംഘാടകരെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരാണ് അക്കാര്യം പരിശോധിക്കേണ്ടത്. ഗുരുതര സുരക്ഷാവീഴ്ചയുണ്ടെന്ന് പൊലീസ് സമ്മതിച്ചിട്ടുണ്ട്. ജി.സി.ഡി.എയിലെ എൻജിനിയറിംഗ് വിഭാഗവും പൊലീസും സുരക്ഷ പരിശോധിക്കണമായിരുന്നു. കുസാറ്റിലെ പൊലീസിന്റെ അനാസ്ഥ കലൂരിലും ആവർത്തിച്ചു. സുരക്ഷാവീഴ്ചയിൽ പൊലീസിനും ജി.സി.ഡി.എയ്ക്കും സംഘാടകർക്കും പങ്കുണ്ട്. പരിപാടി സംഘടിപ്പിച്ചവർക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.