 
തൊടുപുഴ: ആറ് പതിറ്റാണ്ട് മുമ്പ് 1963ൽ കലാനിലയം കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച കലാനിലയം സ്ഥിരം വേദി,കാലങ്ങൾക്കിപ്പുറം പുതിയ രൂപത്തിൽ രക്തരക്ഷസുമായി തൊടുപുഴയിൽ പ്രദർശനത്തിനെത്തുന്നു.വ്യാഴാഴ്ച മുതലാണ് 'രക്തരക്ഷസ് ചാപ്റ്റർ ഒന്ന് എന്ന പേരിൽ നാടകം പുനരവതരിപ്പിക്കുന്നതെന്ന് എംഡി അനന്തപത്മനാഭൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യവസായ പ്രമുഖനായ സോഹൻ റോയിയുടെ സഹകരണത്തോടെ ഏരീസ് കലാനിലയം എന്ന പേരിൽ പുതിയ രൂപമാറ്റത്തോടെയാണ് എത്തുന്നത്. നാടകത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അനന്തപത്മനാഭൻ പറഞ്ഞു. കോലാനി–വെങ്ങല്ലൂർ ബൈപാസ് റോഡിലുള്ള പുളിമൂട്ടിൽ ഗ്രൗണ്ടിൽ ജനുവരി അഞ്ചുവരെയാണ് നാടകം. ദിവസവും വൈകിട്ട് ആറിനും രാത്രി ഒമ്പതിനുമാണ് പ്രദർശനങ്ങൾ.കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടകവേദിയെ മാസങ്ങൾക്ക് മുമ്പാണ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത്. പഴയ തലമുറക്ക് ചിരപരിചിതമായ ഈ നാടക വേദി പുതിയ തലമുറയ്ക്കും കൂടുതൽ പരിചിതമാക്കാൻ മികച്ച രീതിയിലാണ് നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. മുൻ അവതരണങ്ങളെക്കാൾ കലാപരമായും സാങ്കേതികമായും മികച്ച അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ലക്ഷ്യം.രക്തരക്ഷസ് ഇക്കുറി ചാപ്റ്റർ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. 150ലേറെ കലാകാരന്മാരും സാങ്കേതിക വിദഗ്ദരും നാടകത്തിന്റെ ഭാഗമാണ്. പൂർണമായി ശീതീകരിച്ച ഓഡിറ്റോറിയത്തിലാണ് പ്രദർശനം. 750, 500, 250 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഓൺലൈനായും ഓഫ്ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. അഞ്ചിന് വൈകിട്ട് ആറിന് പി ജെ ജോസഫ് എംഎൽഎ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു മുഖ്യാതിഥിയായി പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഏരീസ് കലാനിലയം ഡയറക്ടർ ബോർഡംഗം വിയാൻ മംഗലശേരി പങ്കെടുത്തു.