കട്ടപ്പന : കട്ടപ്പന പുതിയ സസ്റ്റാന്റിൽ യുവാവിന്റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറി. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. കുമളി സ്വദ്ദേശി വിഷ്ണു പതിരാജാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഞായറാഴ്ച വൈകുന്നേരം ആറേമുക്കാലോടെയാണ് സംഭവം. വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ വിഷ്ണു കട്ടപ്പനയിൽ നിന്നും തിരികെ കുമളിക്ക് പോകാനായി സ്റ്റാൻഡിലെ ഇരിപ്പിടത്തിൽ ബസ് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂന്നാറിൽ നിന്നുമെത്തി നെടുങ്കണ്ടത്തിനു പോകാൻ കട്ടപ്പന സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ദിയമോൾ എന്ന ബസ്സ് വിഷ്ണുവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ഇരിപ്പിടം ഉൾപ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്.കാലിന് നിസാര പരിക്കേറ്റ വിഷ്ണുവിന് പ്രാഥമിക ചികിത്സ നൽകി . ഇരിപ്പിടത്തിനു മുന്നിലുള്ള പടികളുടെ ഉയരക്കുറവും ബസ് എളുപ്പത്തിൽ വരാന്തയിലേക്ക് കയറാൻ കാരണമായിട്ടുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ബൈസൺവാലി സ്വദേശി സിറിൾ വർഗീസാണ് ബസിന്റെ ഡ്രൈവറെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലൈസൻസ് റദ്ദാക്കുന്നതിനു മുന്നോടിയായി ഡ്രൈവറോട് വ്യാഴാഴ്ച ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് നൽകി.