 
കട്ടപ്പന: നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും പ്രതിസന്ധികൾ പരിഹരിക്കണമെന്നും ലൈസൻസ്ഡ് എൻഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പതിനാലാം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ നടന്ന
പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പി.എൻ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള എൻജിനീയർമാരുടെയും ഓവർസിയർമാരുടെയും ഒഴിവുകൾ നികത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. നിർമ്മാണ മേഖല നേരിടുന്ന വെല്ലുവിളികൾ, ബിൽഡിങ് റൂൾ എങ്ങനെ ലളിതമാക്കാം, കെ സ്മാർട്ടിന് ബിൽഡിങ് പെർമിറ്റിലുണ്ടായ സ്വാധീനം, ലെൻസ്‌ഫെഡിൽ സ്‌കിൽ പാർക്കിന്റെ പ്രാധാന്യം, സിവിൽ എൻഞ്ചിനീയറിങ്ങിന്റെ ഭാവി തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, പഞ്ചായത്ത് പ്രസിഡന്റ്, അസോസിയേഷൻ പ്രസിഡന്റ് എം .ലതീഷ് എന്നിവർ മുഖ്യാതിഥികളായി. ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ ടി, വൈസ് പ്രസിഡന്റ് ബിജോ മുരളി, സംസ്ഥാന കറസ്‌പോണ്ടന്റ് സെക്രട്ടറി പി.ബി അനിൽകുമാർ, ജില്ലാ സെക്രട്ടറി സുബിൻ ബെന്നി, നേതാക്കളായ കെ. അലക്സാണ്ടർ, കെ.ജി സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ബിജു ജോസഫ്, ജിബിൻ ബേബി, ജില്ലാ ട്രഷറർ രാജേഷ് എസ്, പി.എം സനിൽകുമാർ, അഗസ്റ്റിൻ ജോസഫ്, മനേഷ് എസ് എന്നിവർ പ്രസംഗിച്ചു.കൺവെൻഷന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിർമാണസാമഗ്രികളും വിവിധ നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 20 സ്റ്റാളുകളുടെ പ്രദർശനവുമുണ്ടായിരുന്നു.