കിണറുകളിൽ വീണത് പശുവും വളർത്തുനായയും
ചാണക്കുഴിയിൽ വീണത് പശു
തൊടുപുഴ: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി കിണറുകളിൽ അകപ്പെട്ട മൃഗങ്ങൾക്ക് തൊടുപുഴ ഫയർഫോഴ്സ് രക്ഷകരായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ന് മണക്കാട് സ്വദേശിയായ താനാട്ട് ജനാർദ്ദനന്റെ കിണറ്റിൽ ഒരു നായ വീണതായിരുന്നു ആദ്യ സംഭവം. മൂന്നു ദിവസമായി കിണറിൽ അകപ്പെട്ട നായയെ രക്ഷപ്പെടുത്താൻ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാലാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി. ചുറ്റുമതിൽ ഇല്ലാത്ത ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറിന് 18 അടി താഴ്ചയുണ്ടായിരുന്നു. ഫയർ ഓഫീസറായ ഷിബിൻ ഗോപി റെസ്‌ക്യൂ നെറ്റിൽ കിണറിൽ ഇറങ്ങി നായയെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘത്തിലെ ജെയിംസ് പുന്നൻ, ഫ്രിജിൻ എഫ്.എസ്, രാജീവ് ആർ. നായർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്നലെ പുലർച്ചെ നാലിന് നെയ്യശേരിയിൽ താമസിക്കുന്ന അരഞ്ഞാണിയിൽ സണ്ണി ജോസഫിന്റെ തൊഴുത്തിനോട് ചേർന്നുള്ള ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷിച്ചതായിരുന്നു രണ്ടാമത്തെ സംഭവം. ചാണകം കോരി മാറ്റിയതിനു ശേഷം സമീപത്തെ മണ്ണ് അല്പം ഇടിച്ച് പശുവിനെ റെസ്‌ക്യൂ ബെൽറ്റ് ഉപയോഗിച്ച് വലിച്ചു കരയ്ക്ക് എത്തിക്കുകയായിരുന്നു. പശുവിന് പരിക്കുകളൊന്നുമില്ല. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ പി.എൻ. അനൂപ്, എം.കെ. ബിനോദ്, ഷിബിൻ ഗോപി, അഖിൽ എസ്, എഫ്.എസ്. ഫ്രിജിൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്നലെ രാവിലെ എട്ടിന് കരിങ്കുന്നം പൊന്നന്താനത്ത് വടക്കഞ്ചേരിയിൽ മത്തായിയുടെ കിണറ്റിൽ സമീപവാസിയായ പാമ്പനാൽ രതീഷ് രവിയുടെ ഗർഭിണിപ്പശു അകപ്പെട്ടതാണ് മൂന്നാമത്തെ സംഭവം. 25 അടി താഴ്ചയുള്ള കിണറ്റിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിലെ സേനാംഗങ്ങളായ ഷിബിൻ ഗോപി, എം.കെ. ബിനോദ് എന്നിവർ കിണറ്റിൽ ഇറങ്ങി റെസ്‌ക്യൂ ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് പശുവിനെ ആദ്യം സുരക്ഷിതമായി ബന്ധിച്ചു. അതിനുശേഷം മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പശുവിനെ വലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. വീഴ്ചയിൽ പശുവിന് ചെറിയ പരിക്കുകളേറ്റിരുന്നു. കിണറിന്റെ വശത്ത് നിറയെ ചെളി ഉണ്ടായിരുന്നതിനാലും പശുവിന്റെ വലിപ്പക്കൂടുതലും കാരണം ഏകദേശം ഒന്നേകാൽ മണിക്കൂർ സമയമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഫയർഫോഴ്സ് സംഘത്തിൽ എഫ്.എസ്. ഫ്രിജിൻ, പി.എൻ. അനൂപ്, മാത്യു ജോസഫ്, രാജീവ് ആർ. നായർ എന്നിവരുമുണ്ടായിരുന്നു.