 
തൊടുപുഴ: ചെക്ക് കേസിലെ പ്രതിക്ക് ഇരട്ടിത്തുക പിഴയും രണ്ടു വർഷം തടവും ശിക്ഷ.
ശ്രീഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസ് കമ്പനിയിൽ 2011ൽ രണ്ടു കോടി രൂപയുടെ ചിട്ടി ചേർത്ത് തുക പിടിച്ച ശേഷം 1.20 കോടി രൂപ കുടിശിഖ വരുത്തിയ കേസിലാണ് ബാലഗ്രാം സ്വദേശി ബല്ലാരി സന്തോഷ് എന്നു വിളിക്കുന്ന കെ.എസ്. സന്തോഷിനെ തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി- 2 ശിക്ഷ വിധിച്ചത്. രണ്ടു വർഷം തടവും ഇരട്ടി തുകയുമാണ് ശിക്ഷ. 2013ൽ ശ്രീഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസ് കട്ടപ്പന ശാഖയിൽ നൽകിയ ചെക്ക് മടങ്ങുകയായിരുന്നു. ഏഴ് ചിട്ടികളിലായി പ്രതി തന്ന മുഴുവൻ ചെക്കുകളും ബാങ്കിൽ പണം ഇല്ലാത്തതു കാരണം മടങ്ങി. ചെക്ക് തന്ന ദിവസം താൻ തമിഴ്നാട്ടിൽ കത്തിക്കുത്തിന് വിധേയനായെന്നും 100 കിലോമീറ്റർ സഞ്ചരിച്ചു തൂക്കുപാലത്ത് ആശുപത്രിയിൽ ചികിത്സ
തേടിയതായും കോടതിയെ ബോധിപ്പിച്ച പ്രതി, ഗോകുലത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന 30 വ്യാജ രസീതുകൾ ഹാജരാക്കി താൻ പണം അടച്ചതാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. വിസ്താരം നടക്കുന്ന വേളയിൽ പൊലീസ് സ്റ്റേഷനിൽ പ്രത്യേക പരാതി നൽകി എഫ്.ഐ.ആർ ഇട്ടു. ഗോകുലം ഗ്രൂപ്പ് ചെയർമാനും ഡയറക്ടറും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ഈ കേസ് തൊടുപുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുകയും ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് ഗോകുലം ഹൈക്കോടതിയെ സമീപിക്കുകയും പ്രമുഖ അഭിഭാഷകനായ സി. ഉണ്ണികൃഷ്ണൻ മുഖാന്തിരം എഫ്.ഐ.ആർ റദ്ദു ചെയ്തു. ഉത്തരവ് വിസ്താരകോടതിയിൽ ഹാജരാക്കി വിചാരണ പുനഃരാരംഭിച്ചു. തുടർന്ന് പ്രതി
ചെക്കിൽ ഒപ്പ് തന്റേതല്ലെന്നും ഫോറൻസിക് ലാബിലേക്ക് അയയ്ക്കണമെന്നും
വാദം ഉന്നയിക്കുകയും വിചാരണ നിർത്തി വയ്ക്കുകയും ചെയ്തു. ഫോറൻസിക് ലാബിൽ നിന്ന് വന്ന റിപ്പോർട്ടിൽ ഒപ്പ് പ്രതിയുടെ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും വിചാരണ പുനഃരാരംഭിക്കുകയും ചെയ്തു. തുടർന്ന് ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് ലാബിൽ വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന പ്രതിയുടെ വാദം തള്ളി കളഞ്ഞ കോടതി വാദം പൂർത്തിയാക്കി വിധി പറയുകയായിരുന്നു. കൃത്രിമരസീത് ചമച്ചതിന് പ്രതിക്കെതിരെ കേസെടുക്കണമെന്ന് വാദി ഭാഗം കോടതിയിൽ പ്രത്യേകം ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഗോകുലം ചിറ്റിനു വേണ്ടി സീനിയർ അഭിഭാഷക അഡ്വ. വി.കെ. ബീനയാണ് കോടതിയിൽ ഹാജരായത്.