തൊടുപുഴ: നവംബർ 26 മുതൽ 30 വരെ കഞ്ഞിക്കുഴിയിൽ നടന്ന ജില്ലാ കലോത്സവത്തിൽ വിധി കർത്താക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൃത്ത അദ്ധ്യാപക സംഘടന. സംഭവത്തിന്റെ കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ ഭാരവാഹികൾ വിജിലൻസ് ഡയറക്ടർക്കും ഒപ്പം വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയതായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ തലം മുതൽ ജില്ലാ തലം വരെയുള്ള നൃത്ത മത്സരങ്ങളിൽ കൃത്യവും കുറ്റമറ്റതുമായ വിധി നിർണയം നടക്കാത്തതായി സംഘടനയ്ക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. വിധി നിർണയത്തിൽ അഴിമതി നടക്കാതിരിക്കാൻ എ.ഇ.ഒമാർക്ക് കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ല. അവർക്ക് സൗകര്യ പ്രദമായ രീതിയിൽ കലോത്സവം നടത്തണം. വിധികർത്താൾക്കെതിരെ പ്രചരിച്ച ഓഡിയോ സന്ദേശത്തിൽ ഒരു നൃത്താദ്ധ്യാപകനായ കുമാർ ജയപ്രകാശ് എന്ന അദ്ധ്യാപകൻ തന്നെ ജഡ്ജ്മെന്റ് ഏൽപിച്ചതായി പറയുന്നുണ്ട്. ഇദ്ദേഹം ആരാണെന്നും വിധി കർത്താക്കളെ വിളിക്കേണ്ട ചുമതല കുമാർ എന്ന നൃത്ത അദ്ധ്യാപകനിൽ എങ്ങനെ എത്തിച്ചേർന്നെന്നും അറിയേണ്ടതുണ്ടെന്ന് പരാതിയിൽ പറയുന്നു. ജില്ലയിൽ വർഷങ്ങളായ ഈ അവസ്ഥ തുടരുകയാണ്. പല ഐറ്റങ്ങൾക്കും സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞ് പഠിപ്പിക്കാൻ എത്തുന്ന അദ്ധ്യാപകരും ഏറെയുണ്ട്. പ്രോഗ്രാം കമ്മിറ്റി കൺവീനർ വഴിയോ ഓഫീസ് അധികാരികൾ വഴിയോ ആണ് ഇത്തരം ലോബികളെ നയിക്കുന്നവരുടെ പക്കലേക്ക് വിധി നിർണയ പാനൽ തയ്യാറാക്കാനുള്ള അനുമതികൾ ലഭിക്കുന്നതെന്നാണ് കരുതുന്നത്. ഇതിന്റെ യഥാർത്ഥ വിവരങ്ങൾ പറുത്തു കൊണ്ടുവരണമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ.കെ.ഡി.ടി.ടി.യു പ്രസിഡന്റ് രാജമ്മ രാജു, സെക്രട്ടറി പി.കെ. സുരേഷ്, സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.എസ്. സുരേഷ്, ജോയിന്റ് സെക്രട്ടറി ലതാ സുരേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.വി. ഫിലോമിന എന്നിവർ പങ്കെടുത്തു.