തൊടുപുഴ: മലങ്കര ടൂറിസം ഹബ്ബിന്റെ വികസനത്തിന് സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവസരം നൽകാൻ തീരുമാനം. ഇന്നലെ ചേർന്ന ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് സാദ്ധ്യതകൾ പരിശോധിക്കാൻ പി.ജെ. ജോസഫ് എം.എൽ.എ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. മലങ്കര അണക്കെട്ടിലെ ജലം മലിനമാകാത്ത വിധം സോളാർ ബോട്ട് സർവീസ് ആരംഭിക്കാൻ സ്വകാര്യ മേഖലകളിൽ നിന്ന് താത്പര്യ പത്രം ക്ഷണിക്കും. 2022 ജൂൺ 23ന് ചേർന്ന മലങ്കര ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗത്തിൽ ബോട്ട് സർവീസ് ആരംഭിക്കാൻ കേരള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന് ചുമതല നൽകിയിരുന്നു. എന്നാൽ ജലവിഭവ മന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി നൽകാത്തതിനെ തുടർന്ന് ബോട്ട് സർവീസ് പദ്ധതിയുടെ തുടർ പ്രവർത്തികൾ സ്തംഭിച്ചു. ഇതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. എൻട്രൻസ് പ്ലാസയ്ക്ക് കെട്ടിട നമ്പർ നൽകി ഉടൻ പ്രവർത്തന സജ്ജമാക്കി സർക്കാർ സ്വകാര്യ മേഖലകൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം നൽകാനും ജനറൽ കൗൺസിലിൽ തീരുമാനമായി. പ്രവേശന ഫീസ്, വാഹന പാർക്കിംഗ് എന്നിവയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കുന്നതിനും കുട്ടികളുടെ പാർക്ക് വിപുലീകരിക്കുന്നതിനും ജനറൽ കൗൺസിൽ അനുമതി നൽകി. ഫുഡ് ഫെസ്റ്റ്, എന്റർടെയിൻമെന്റ് പരിപാടികൾ എന്നിങ്ങനെ പദ്ധതികളും ഹബ്ബിലേക്ക് എത്തിക്കും. പി.ജെ. ജോസഫ് എം.എം.എ, കളക്ടർ വി. വിഗ്നേശ്വരി, ഡി.ടി.പി.സി സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, വൈസ് പ്രസിഡന്റ് ബിജോയി ജോൺ, വാർഡ് മെമ്പർ അരുൺ പൂച്ചക്കുഴിയിൽ, മാത്യു പാലംപറമ്പിൽ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.