ഇടുക്കി: ജന്മനാ പോളിയോ ബാധിച്ച് ഇരുകാലുകൾക്കും സ്വാധീനമില്ലാത്തയാൾ മസ്റ്ററിംഗ് നടത്തിയില്ലെന്ന പേരിൽ പഞ്ചായത്ത് അധികൃതർ തടഞ്ഞുവച്ച വികാലാംഗപെൻഷൻ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് അനുവദിച്ചു.കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.ഉപ്പുതുറ ചേർപ്പുളശ്ശേരി വിഷ്ണു പൊന്നപ്പന്റെ (33) വികലാംഗ പെൻഷനാണ് പഞ്ചായത്ത് തടഞ്ഞത്. വാക്കറിന്റെ സഹായത്തോടെയാണ് വിഷ്ണു ജീവിക്കുന്നത്. വിഷ്ണുവിന്റെ അമ്മ വാഹനാപകടത്തിൽ മരിച്ചു. പിന്നാലെ അച്ഛനും മരിച്ചു. അച്ഛന്റെ സഹോദരിയുടെ മകളുടെ വീട്ടിലാണ് വിഷ്ണു താമസിക്കുന്നത്. ലോട്ടറി കച്ചവടം നടത്തിയാണ് വിഷ്ണു മുന്നോട്ടു പോയിരുന്നത്. എന്നാൽ വാഹനം കേടായതോടെ കച്ചവടം നിലച്ചു. 2004 മുതൽ വിഷ്ണുവിന് പെൻഷൻ ലഭിക്കുന്നുണ്ട്. മസ്റ്ററിംഗ് നടത്തിയിട്ടും പെൻഷൻ തടഞ്ഞെന്നാണ് പരാതി. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിച്ചതായി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. വിഷ്ണുവിന് വേണ്ടി പൊതുപ്രവർത്തകനായ ഗിന്നസ് മാടസാമിയാണ് കമ്മീഷനെ സമീപിച്ചത്.