auto-accident

തൊടുപുഴ: റോഡിന്റെ സംരക്ഷണഭിത്തി തകർന്നിട്ട് നാളുകളായി​. ഓട്ടോയിൽ സഞ്ചരിച്ച അദ്ധ്യാപികയ്ക്ക് പരിക്ക് പറ്റി​. സംരക്ഷണഭിത്തി ഇടിഞ്ഞുകിടക്കുന്ന കലൂർ ചർച്ച് റോഡിൽ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. സ്കൂളിലേക്ക് വന്ന അദ്ധ്യാപിക സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിയുകയും അദ്ധ്യാപികയ്ക്കും ഓട്ടോ ഡ്രൈവർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ സ്‌കൂൾ സമയത്ത് ഉണ്ടായ വാഹനങ്ങളുടെ തിരക്കും റോഡിന്റെ സംരക്ഷണഭിത്തിയുടെ അപര്യാപ്തതയും അപകടത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു. അപകടം നടന്ന് സ്ഥലത്തിന് സമീപം സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലെത്തിയിട്ട് രണ്ടുവർഷത്തിലേറെയായെങ്കിലും പൊതുമരാമത്ത് വകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. റോഡി​ൽ ഓടയുടെ മുകളിൽ സ്ലാബ് ഇല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുമെന്ന് സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ആക്ഷേപമുണ്ട്.