കട്ടപ്പന: കേരള ഫോറസ്റ്റ് ആക്ട് പരിഷ്‌കരിക്കുന്നതിന് മന്നോടിയായി വനംവകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കരട് വിജ്ഞാപനം നിയമമാക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് (എം)​ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. വനം വകുപ്പിന്റെ നിർദേശങ്ങൾ പലതും സാധാരണക്കാരായ ജനങ്ങൾക്ക് തിരിച്ചടി സൃഷ്ടിക്കുന്നതാണ്. വനംവകുപ്പിന്റെ ആദ്യഘട്ട നിർദേശങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവ പ്രാവർത്തികമാകണമെങ്കിൽ നിയമസഭയുടെയും സബ്‌ജക്ട് കമ്മിറ്റിയുടെയും അംഗീകാരം ആവശ്യമാണ്. ജനോപകാര പ്രവർത്തങ്ങളുമായി മന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥതലത്തിലെ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളുടെ പരിണിത ഫലമാണ് ഇത്തരം നിർദ്ദേശങ്ങൾ. കർഷകരോടും കാർഷികമേഖലയോടും ചേർന്ന് പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് (എം)​ ഭൂവിഷയങ്ങളിലും വനവത്കരണത്തിലും കർഷകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വനം വകുപ്പിന്റെ ഇത്തരം അപ്രായോഗിക നിർദേശങ്ങൾ നിയമസഭയിൽ എത്തും മുമ്പേ തന്നെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.