കട്ടപ്പന :നഗരസഭാപരിധിയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കാത്ത ഭരണസമിതിയുടെ അനാസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി നഗരസഭ ഓഫീസ് പടിക്കലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസൽ ജാഫർ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയെ പിന്നോട്ടടിക്കുന്ന നയമാണ് യുഡിഎഫ് ഭരണസമിതി തുടരുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പ്രതിദിനം പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന നഗരത്തിലെ ഭൂരിഭാഗം റോഡുകളും സഞ്ചാരയോഗ്യമല്ല. പോക്കറ്റ് റോഡുകളിൽ ഉൾപ്പെടെ കുഴികളാണ്. വാഹനയാത്രികർ ഏറെ ബുദ്ധിമുട്ടിയാണ് ടൗണിലെത്തി മടങ്ങുന്നത്. റോഡുകളുടെ ശോച്യാവസ്ഥയെ തുടർന്ന് ആളുകൾ ടൗണിലെത്താൻ താൽപര്യം കാട്ടുന്നില്ല. ഇത് വ്യാപാര മേഖലയേയും ബാധിക്കും. മഴ പെയ്യുമ്പോൾതന്നെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് വെള്ളത്തിലാകും. കാൽനടയാത്രികരും ദുരിതത്തിലാണ്. പ്രതിദിനം 150ലേറെ ബസുകൾ എത്തുന്ന സ്റ്റാൻഡിലേക്കുള്ള അപ്രോച്ച് റോഡുകളും ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു. മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഗരത്തിലില്ല. ഭരണസമിതിയുടെ തലതിരിഞ്ഞ നയങ്ങൾ തിരുത്തിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. യോഗത്തിൽ എം ശിവകുമാർ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം, നിയാസ് അബു, ഫ്രെഡ്ഡി മാത്യു, അനുമോൻ രാജു, എം. എം ജിത്തു തുടങ്ങിയവർ സംസാരിച്ചു.